തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലെ പിരിവ് നിര്‍ത്തണമെന്ന ഹര്‍ജി സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഉടനെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് ഹര്‍ജിക്കാര്‍. നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക ടോള്‍ കമ്പനി പിരിച്ചതിനാല്‍ ഇത്രയും ഭീമമായ തുക പിരിക്കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിച്ചത്. ദേശീയപാതയുടെ നിർമ്മാണത്തിന് 721.17 കോടി രൂപയാണ് ചെലവിട്ടത്. കഴിഞ്ഞ ജൂലായ് വരെ 801.60 കോടി രൂപ ടോള്‍ കമ്പനി പിരിച്ചു. കരാര്‍ പ്രകാരം നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറക്കാൻ കമ്പനി ബാധ്യസ്ഥരാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൃശൂരിലെ കെ.പി.സി.സി. സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടി.ജെ.സനീഷ്കുമാറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹര്‍ജിക്കാര്‍..
ടോള്‍പ്ലാസയില്‍ ഇപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും തിരക്ക് കുറഞ്ഞിട്ടില്ല. ഫാസ്ടാഗ് കാര്‍ഡുകള്‍ റീഡ് ചെയ്യുന്നതില്‍ ഇപ്പോഴും വേഗം പോരെന്നാണ് വാഹന ഉടമകളുടെ ആക്ഷേപം. എന്നാല്‍, സോഫ്റ്റ് വെയര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചതായി ടോള്‍ കമ്പനി അധികൃതരും പറയുന്നു.