ഫലവൃക്ഷങ്ങള്‍കൊണ്ട് പെരിയാര്‍ തീരത്തൊരു പറുദീസ തീര്‍ത്തിരിക്കുകയാണ് പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശി ശ്രീകുമാര്‍ മേനോന്‍. വിദേശികളും സ്വദേശികളുമായി അഞ്ഞൂറിലേറെ വൃക്ഷങ്ങളാണ് തോട്ടത്തില്‍ തണല്‍വിരിക്കുന്നത്.
മഞ്ഞപ്പെട്ടിയിലെ വെളിയത്ത് ഗാര്‍ഡന്‍സിലേക്ക് കടന്നാല്‍ നമ്മള്‍ വിദേശത്താണോ എന്ന് ഒരുനിമിഷം സംശയിക്കും. വീട്ടുവളപ്പില്‍ തണലൊരുക്കി വരവേല്‍ക്കുന്നവരിലേറെയും വിദേശികള്‍ തന്നെ. അമേരിക്ക മെക്സിക്കോ, തായ്ലന്റ് , മലേഷ്യ അടക്കം 50ഓളം രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം അപൂര്‍വ ഇനം വൃക്ഷങ്ങളാണ് ശ്രീകുമാറിന്റെ ഒരേക്കര്‍ വരുന്ന തോട്ടത്തിലുള്ളത്. കായ് വിരിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം മാത്രം ഫലമാകുന്ന മേമി സപ്പോട്ടയും ആമസോണ്‍ കാടുകളില്‍ മാത്രം വളരുന്ന മേമി ആപ്പിളുമാണ് തോട്ടത്തിലെ വിഐപികള്‍. മരമുന്തിരിയും ഒലസോപ്പയും തുടങ്ങി കൊക്കോപൈനാപ്പിള്‍ വരെ നീളുന്ന വിദേശികള്‍ക്ക് കൂട്ടായി സപ്പോര്‍ട്ടയും ചാമ്പയുമടക്കമുള്ള നാട്ടുകാരുമുണ്ട് .
ചെറുപ്പം മുതല്‍ വൃക്ഷങ്ങളോടും കൃഷിയോടുമുള്ള അഭിനിവേശം വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തിനൊടുവില്‍ സാക്ഷാല്‍ക്കരിച്ചതിന്റെ ആഹ്ലാദം ശ്രീകുമാറിനും കുടുംബത്തിനുമുണ്ട് . പെരിയാറിന്റെ തീരത്തെ ശ്രീകുമാറിന്റെ തോട്ടം കാണാൻ സഞ്ചാരികളും എത്താറുണ്ട്. തോട്ടത്തിലെ ഫലവൃക്ഷത്തൈകൾ ആവശ്യക്കാര്‍ക്ക് വിറ്റഴിക്കാന്‍ ചെറിയൊരു നഴ്സറിയും ശ്രീകുമാര്‍ നടത്തുന്നുണ്ട്.