‘ഞാൻ ലോകം ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പ്രഥമശിഷ്യനാണ്. അദ്ദേഹത്തിന്റെ പോരാളിയാണ്..നിങ്ങൾ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ..’ കോഴിക്കോട് ബിജെപി പ്രചാരണപരിപാടിയിൽ ഇന്നും സജീവമായി സുരേഷ്ഗോപി എംപി. ചാണസംഘി എന്ന ആക്ഷേപിക്കുന്നവരോട് താരത്തിന്റെ മറുപടി ഇങ്ങനെ.
നിങ്ങൾ സംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ, ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകുന്നത്. ചില വൃത്തിക്കെട്ട ജൻമങ്ങൾ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം പോലെ ചെയ്യുന്നതാണ് ഇതെല്ലാമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെട്ടിയിറക്കിയ വെറും നടനായ എംപിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ പരിശോധിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. കേരളത്തിലെ മറ്റ് 20 എംപിമാർ ഏതേലും ഗ്രാമം ദത്തെടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
ബിജെപി ഭരിക്കുന്ന തിരുവനന്തപുരത്തെ കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്നു നോക്കൂ. കെട്ടിയിറക്കിയ ഈ എംപി എന്തു ചെയ്തുവെന്ന് മനസിലാക്കാം. അതുകൊണ്ട് കേരളത്തില്‍ ഒരായിരം പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് തരൂവെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർഥിക്കുന്നു.