വീട്ടില്‍ ഒളിച്ചിരുന്നു; ദമ്പതികളെ കുത്തിയ ശേഷം യുവാവ് തീകൊളുത്തി ജീവനൊടുക്കി

angamaly-suicide
SHARE

അങ്കമാലി: പാലിശേരിയിൽ വീട്ടിലെത്തി ദമ്പതികളെ കുത്തി പരുക്കേൽപ‌ിച്ച ശേഷം തീകൊളുത്തിയ നിലയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. ദമ്പതികളുടെ വീടിന്റെ ടൈൽ ജോലികളുമായി ബന്ധപ്പെട്ട തർക്കമാണു കാരണം. മുന്നൂർപ്പിള്ളി മാരേക്കാടൻ പരേതനായ ശിവദാസന്റെയും രമണിയുടെയും മകൻ നിഷിൽ (31) ആണ് മരിച്ചത്. ‌പാലിശേരി താന്നിച്ചിറ കനാൽബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണു കുത്തേറ്റത്. ഫിഫിക്കു കഴുത്തിലും ഡൈമിസിനു വയറ്റിലും കൈകളിലും പുറത്തും കുത്തേറ്റിട്ടുണ്ട്.  ഇരുവരും അപകടനില തരണം ചെയ്തു.

തിരഞ്ഞെടുപ്പ‌ു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടിൽ തിരികെയെത്തിയപ്പോഴാണു സംഭവം.  വീടിന്റെ താഴെ ഭാഗത്ത‌ു നിഷിൽ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് കുത്തേറ്റ ദമ്പതികൾ പറഞ്ഞു. നായയ്ക്കു ചോറു നൽകാനായി പോകവേ ഫിഫിയെ നിഷിൽ ആക്രമിച്ചു. ഫിഫി ബഹളം വച്ച‌ു വീടിന്റെ മുൻവശത്തേക്ക് ഓടി.  നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു.

ബഹളം കേട്ടു നാട്ടുകാർ എത്തുമ്പോൾ ദമ്പതിമാർ കുത്തേറ്റ നിലയിൽ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷിൽ മുറ്റത്തു‌ം കിടക്കുന്നതാണു കണ്ടത്. 

ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുൻപായിരുന്നു. ടൈൽ ജോലികൾ ചെയ്തതിലെ തർക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.  30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. 

ടൈലിട്ട ഭാഗം അളന്നപ്പോൾ അത്രയും നൽകാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തർക്കത്തിന് ഇടയാക്കിയത്. അടുത്തിടെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഒരാഴ്ച മുൻപു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...