വിവിധ ജില്ലകളില്‍ കേസ്; സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാന്‍ സിബിഐ

bhalabasker-sobi
SHARE

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലേക്കു സിബിഐയും എത്തുന്നു. അപകടസ്ഥലത്തു സ്വർണക്കടത്തു സംഘത്തിലെ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവും സിബിഐക്കു ലഭിച്ചില്ല. 

നുണ പരിശോധനാ ഫലം വിശകലനം ചെയ്തപ്പോഴും സോബിയുടെ മൊഴി വിശ്വസനീയമല്ലെന്നാണു സിബിഐ വിലയിരുത്തൽ. മാത്രമല്ല, അപകടസ്ഥലത്തു സോബി കണ്ടെന്നു പറഞ്ഞയാൾ ആ സമയത്തു ബെംഗളൂരുവിലായിരുന്നെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അപകടത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലായിരുന്നു.

സോബി പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നാണ് അന്വേഷകർ വിലയിരുത്തുന്നത്. കലാഭവനിൽ സൗണ്ട് റിക്കോർഡിസ്റ്റായിരുന്ന സോബി പിന്നീട് അവിടം വിട്ടു സ്വന്തം ട്രൂപ്പ് തുടങ്ങി. സാമ്പത്തിക തട്ടിപ്പിനു വിവിധ ജില്ലകളിൽ കേസുണ്ട്. സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാനും സിബിഐ തീരുമാനിച്ചു.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയാണു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അദ്ദേഹവും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതര പരുക്കേറ്റു. ഈ അപകടത്തിനു പിന്നാലെ അതുവഴി കാറിൽ പോയ താൻ ദുരൂഹ സാഹചര്യത്തിൽ ചിലരെ അവിടെ കണ്ടെന്നായിരുന്നു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. പിന്നീടു തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അന്വേഷിച്ച ഡിആർഐ സംഘം കള്ളക്കടത്തുകാരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ അതിലൊരാൾ അന്ന് അപകടസ്ഥലത്തുണ്ടായിരുന്നെന്നും മൊഴി നൽകിയിരുന്നു.

താൻ സംഭവസ്ഥലത്ത് എത്തുന്നതിനു മുൻപു ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണു സോബി സിബിഐക്കു മൊഴി നൽകിയത്. സോബി അടിക്കടി പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ തെളിവില്ലാത്ത അവസ്ഥയിലാണ് അന്വേഷകർ.

അപകടസമയത്തു വാഹനമോടിച്ചതു ബാലഭാസ്‌കറായിരുന്നുവെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ സിബിഐ കണ്ടെത്തി. താനാണു കാർ ഓടിച്ചിരുന്നതെന്ന കാര്യം കേസ് ഭയന്നാണ് അർജുൻ മറച്ചുവച്ചതെന്നാണു സൂചന. ഫലത്തിൽ, ബാലഭാസ്കറുമായി അടുപ്പമുള്ള പലരും സ്വർണക്കടത്തു നടത്തിയിട്ടുണ്ടെങ്കിലും അപകടവുമായി അതിനു ബന്ധമില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ സിബിഐ.

∙ എന്റെ മൊഴികൾ നുണയാണെന്നു പ്രചരിപ്പിക്കുന്നതു കേസ് അട്ടിമറിക്കാനാണ്. ബ്രെയിൻ മാപ്പിങ് വേണമെന്നാണു സിബിഐയോട് ആവശ്യപ്പെട്ടത്. അതു ചെയ്യാതെ നുണ പരിശോധന നടത്തിയതു കേസ് ഒതുക്കാനാണെന്നു സംശയമുണ്ട്.     

–കലാഭവൻ സോബി

MORE IN KERALA
SHOW MORE
Loading...
Loading...