രാജ്യം ഇന്ന് ആയുര്‍വേദ ദിനം ആചരിക്കുകയാണ്. കോവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ മൂവായിരത്തിലേറെ വരുന്ന ജീവനക്കാര്‍ക്ക് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നല്‍കുന്നതാകട്ടെ, പ്രത്യേകമായുണ്ടാക്കിയ ആയുര്‍വേദ ചായയാണ്.
ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ കോവിഡ് കാലത്ത് ജനം പലവഴി തേടുകയാണ്. മൂവായിരത്തിലേറെ ജീവനക്കാരുള്ള തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര്‍ക്കെല്ലാം ആയുര്‍വേദ ചായ നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് തുടങ്ങിയതാണ് ഈ ചായ വിതരണം. മഞ്ഞള്‍, തുളസിയില, പനികൂര്‍ക്കയുടെ ഇല, ചുവന്നുള്ളി, വെള്ളുത്തുള്ളി തുടങ്ങിയ എട്ടിനമാണ് ഇതിന്റെ കൂട്ട്. ജലദോഷം, മൂക്കടപ്പ് പോലുള്ള പതിവ് അസുഖങ്ങളില്‍ നിന്ന് ജീവനക്കാര്‍ മുക്തി തേടിയതോടെ ചായയ്ക്കു ഡിമാന്‍ഡ് കൂടി. ജൂബിലി മിഷന്‍ ആയുര്‍വേദ ഗവേഷക വിഭാഗം മേധാവി ഡോക്ടര്‍ സിസ്റ്റര്‍ ഡൊണാറ്റയാണ് ഇതുവികസിപ്പിച്ചെടുത്തത്. അതുക്കൊണ്ട്, ഡോണടീ എന്ന പേരിലാണ് ഇതിന്റെ വിതരണം.
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ ആയുര്‍വദേ ഗവേഷക, ചികില്‍സ വിഭാഗം ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. തൃശൂര്‍ രാമവര്‍മപുരത്തെ അഞ്ചേക്കര്‍ ഭൂമിയിലാണ് ഈ കേന്ദ്രം. ആയുര്‍വേദ ഔഷധ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും തേടിയിട്ടുണ്ട്.
ഇതോടൊപ്പം, പോസ്റ്റ് കോവിഡ് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പുലർവേളയിൽ ഡോ. പി.ആര്‍.രമേഷ്, ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ചര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സംസാരിക്കുന്നു.