എല്ലാം മന്ദഗതിയിലായ കോവിഡ് കാലത്ത് പ്രതീക്ഷിച്ചതിലും 10 ദിവസം മുൻപ് ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി ഇടുക്കിയില്‍ നിന്ന് സംവിധായകന്‍ ജീത്തു ജോസഫ് പാക്കപ്പ് പറഞ്ഞു. തൊടുപുഴയിൽ നിന്നും 72 കിലോമീറ്റർ അകലെയുള്ള രാജാക്കാടിനെ തൊടുപുഴക്കടുത്തുള്ള കാഞ്ഞാറില്‍ പുനരാവിഷ്ക്കരിച്ചായിരുന്നു അവസാന ഘട്ട ഷൂട്ടിങ്.
മോഹന്‍ലാല്‍ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം– രണ്ടാം പതിപ്പിന്റെ ഷൂട്ടിങ്ങ് കോവിഡ് പ്രതിസന്ധികൾ മൂലം നീളാൻ സാധ്യതയുണ്ടെന്നു കണക്കുകൂട്ടിയാണ് 56 ദിവസത്തെ ഷെഡ്യൂൾ തൊടുപുഴയില്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ കോവിഡ് കൊണ്ടുവന്ന ചിട്ട ഷൂട്ടിങ് പൂർത്തിയാകുന്നതു വരെ നിലനിർത്താൻ സാധിച്ചതുകൊണ്ട് സിനിമ 46 ദിവസത്തിൽ തീർത്തു. ദൃശ്യം ഒന്നിലെ പോലെ ഔട്ട്ഡോർ സീനുകളും ദൃശ്യം രണ്ടിലുണ്ട്. തൊടുപുഴയ്ക്ക് സമീപം കാഞ്ഞാർ കൈപ്പ കവലയിലെത്തുന്നവര്‍ ആദ്യമൊന്ന് അമ്പരക്കും. കാരണം എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ ബോർഡാണ്. സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവിടം രാജാക്കാട് ജംക്‌ഷൻ ആക്കി മാറ്റിയത്.
രാജാക്കാട് ടൗണിലെ റേഷൻ കട, പൊലീസ് സ്റ്റേഷൻ, കുരിശുപള്ളി, വളം ഡിപ്പോ, തുണിക്കട തുടങ്ങി ഒരു സിറ്റിയിലുള്ള എല്ലാ സംവിധാനങ്ങളും ഈ സെറ്റിൽ ഒരുക്കിയിരുന്നു. ദൃശ്യം ഒന്നാം ഭാഗം ചിത്രീകരിച്ച അതെ സ്ഥലത്ത് തന്നെയാണ് രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനും സജ്ജമാക്കിയത്.