അഞ്ചുപേര്‍ മരിച്ച പാലക്കാട് വാളയാറിലെ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വീടും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി എകെ ബാലന്‍. വ്യാജമദ്യമാണോയെന്ന് ഉള്‍പ്പെടെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോളനി സന്ദര്‍ശിച്ച മന്ത്രി സ്ഥിതി വിലയിരുത്തി.
വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം ഉണ്ടാകുമെന്ന് മന്ത്രി കോളനിയിലുളള ആദിവാസികള്‍ക്ക് ഉറപ്പ് നല്‍കി. വീടുകളുടെ നിര്‍മാണത്തിന് ഉള്‍പ്പെടെ 2018 ല്‍ ഒരുകോടി രൂപ അനുവദിച്ചിട്ടും പൂര്‍ത്തിയായില്ല. തടസമെന്താണെന്ന് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് തദ്ദേശജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും മന്ത്രി ചോദിച്ചു. എല്ലാവരും ഇടപെട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം മദ്യദുരന്തത്തിന് കാരണം കോണ്‍ഗ്രസുകാരാണെന്ന് സിപിഎം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാലിതിനോട് മന്ത്രി പ്രതികരിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്ന് കോളനി സന്ദര്‍ശിച്ച ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.