ലോക്ഡൗണില്‍ കോടികളുടെ നഷ്ടവുമായി സംസ്ഥാനത്തെ ഐസ്ക്രീം വിപണി. സീസണ്‍ കണക്കാക്കി ഉല്‍പാദിപ്പിച്ച ഐസ്ക്രീമിന്റെ വന്‍ശേഖരമാണ് വിപണനം നടത്താനാകാതെ കെട്ടിക്കിടക്കുന്നത്. സൂക്ഷിപ്പുകേന്ദ്രങ്ങളുടെ പ്രവര്‍ത്തനച്ചെലവും പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്.
രുചി വൈവിധ്യംകൊണ്ട് മനംനിറച്ചിരുന്നവരാണ് സംസ്ഥാനത്തെ ചെറുതും വലുതുമായ എഴുപത് ഐസ്ക്രീം കമ്പനികള്‍. ഉല്‍സവങ്ങളും പൂരങ്ങളും പെരുന്നാളുകളും വേനലും എല്ലാമായി നീണ്ടുകിടക്കുന്ന വര്‍ഷത്തിന്റെ ആദ്യ മാസങ്ങളിലെ സീസണ്‍. ഇതെല്ലാം മുന്നില്‍ കണ്ട് ഓരോ കമ്പനികളും പരമാവധി ഉല്‍പന്നങ്ങള്‍ തയാറാക്കി ശീതീകരിച്ച സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ നിറച്ചു. ലോക്ഡൗണില്‍ ലോക്കായിപ്പോയ ഇവരുടെയെല്ലാം സ്വപ്നങ്ങള്‍ ഇന്ന് ഈ സ്ഥിതിയിലാണ്. നാല്‍പതുലക്ഷം മുതല്‍ രണ്ടുകോടിരൂപയുടെവരെ ഉല്‍പന്നങ്ങള്‍ ഇങ്ങനെ കെട്ടിക്കിടക്കുന്നു. തണുത്തുറഞ്ഞിരിക്കുന്ന ഈ ഓരോ പായ്ക്കറ്റുകളും ശീതീകരിച്ച് സൂക്ഷിക്കാനുള്ള ചെലവ്, കാലാവധി കഴിയുന്നതിന്റെ ആശങ്ക എല്ലാം ഈ മേഖലയെ തളര്‍ത്തുന്നു.
വൈദ്യുതി ചാര്‍ജിന് മൊറട്ടോറിയം നല്‍കുകയെന്നതാണ് കമ്പനികളുടെ പ്രധാന ആവശ്യം. ഒപ്പം ജില്ലാ അതിര്‍ത്തികള്‍ കടന്ന് വിപണം നടത്താനുള്ള അനുമതി ലഭിച്ചാല്‍ നിലവിലുള്ള ഉല്‍പന്നങ്ങള്‍ നശിച്ചുപോകാതെ വിറ്റുതീര്‍ക്കാമെന്നുമാണ് ഇവരുടെ പ്രതീക്ഷ.