പാട്ടുപാടി ബസ് ഓടിച്ചയാൾക്കെതിരെ നടപടി. പെരുമ്പാവൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലെ ഡ്രൈവർ നിഖിൽ മോന്റെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. കൊച്ചിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വിനോദയാത്ര പോയ വിദ്യാർത്ഥികളുടെ സംഘത്തിനൊപ്പം ഡ്രൈവർ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.
കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുമായി കാഞ്ഞങ്ങാട്ടേക്ക് യാത്ര പോയ ബസിലെ ഡ്രൈവര്‍ നിഖില്‍മോന്‍ കൊച്ചനിയന്മാരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നതാണ് ഇക്കാണുന്നത്. ഡ്രൈവര്‍ചേട്ടന്‍ ഇങ്ങനെ മനസറിഞ്ഞ് പാടിയ സുന്ദരനിമിഷങ്ങള്‍ വീഡിയോ പകര്‍ത്തി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചവര്‍ക്കും മറ്റ് ദുരുദ്ദേശ്യം ഒന്നും ഉണ്ടായിരുന്നില്ല, പ്രോല്‍സാഹിപ്പിക്കുകയല്ലാതെ. സന്തോഷം ഇങ്ങനെ ഗ്രൂപ്പുകള്‍ കടന്ന് ഒഴുകിയതോടെ പക്ഷെ സംഗതി കൈവിട്ടുപോയി. പിന്നെ ചില സഹൃദയര്‍ ഗ്രൂപ്പുകളില്‍ പങ്കുവച്ചത് ഇങ്ങനെ.
ചെറിയ വ്യത്യാസമുണ്ട്. ലൈസന്‍സ് സസ്പെന്‍ഷന്‍ ആയിട്ടില്ല. പക്ഷെ ഉടനുണ്ടാകും. ഡ്രൈവര്‍ക്കും ബസുടമക്കും നോട്ടീസ് നല്‍കി വിശദീകരണം വാങ്ങുകയെന്ന ഔപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടിഒ ബി.ഷഫീക്കിനാണ് ചുമതല.
പാട്ടിന്റെ താളത്തിനൊപ്പിച്ച് ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റിക്കളിച്ച ദൃശ്യം പുറത്തായതും ലൈസന്‍സ് നഷ്ടപ്പെട്ടതും കഴിഞ്ഞയാഴ്ചയാണ്. അതും ചേര്‍ത്തുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി.