ജോളിയുമായുള്ള ബന്ധം; ജോൺസന്റെ ഭാര്യ നേരിട്ടത് ക്രൂരമർദനം, നിലത്തിട്ട് ചവിട്ടി

jolly-nit-14
SHARE

ജോളിയുമായുള്ള ബന്ധത്തിന്റെ പേരിൽ വഴക്കിട്ടതിന് ജോൺസനിൽ നിന്ന് ഭാര്യ നേരിട്ടത് ക്രൂരമർദനമെന്ന് വെളിപ്പെടുത്തൽ. ചവിട്ടി നിലത്തിട്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടർന്ന് പൊലീസ് കർശനമായി താക്കീത് ചെയ്തതോടെ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൻ ട്രാൻസ്ഫർ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ജോൺസന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിർത്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്.

ബന്ധുക്കൾ ഇടപെട്ട് കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജോളി ഇവരുടെ വീട്ടിൽ വരുന്നതും ജോൺസൻ ബന്ധം തുടരുന്നതും വിലക്കി. തുടർന്ന് വീട്ടിലെത്തിയ ജോൺസൻ ഇതിന്റെ പേരിൽ ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോൺസന്റെ ജോലി നഷ്ടമാകാതിരിക്കാൻ ഒത്തുതീർപ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കൾ പറയുന്നു.

ഇനിയൊരിക്കൽക്കൂടി ഭാര്യയെ മർദിച്ചാൽ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു. തുടർന്ന് ട്രാൻസ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോൺസൻ വർഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ലെന്നും പറയുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്പളംകൊണ്ടാണ് 2 മക്കളുടെയും പഠനമുൾപ്പെടെ നടത്തിയത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതോടെ ജോൺസൻ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിച്ചു.

കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയിലാണ് ജോൺസന്റെയും ജോളിയുടെയും മക്കൾ നീന്തൽ പഠിച്ചിരുന്നത്. ഇവിടെവച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീടിത് കുടുംബങ്ങളുടെ സൗഹൃദമായി. വിനോദയാത്രയ്ക്കിടെ ജോളി തന്നെ വധിക്കാൻ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തൽകൂടി വന്നതോടെ ജോൺസന്റെ ഭാര്യ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും ബന്ധുക്കൾ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...