37 വെട്ടേറ്റപ്പോഴും കൂടെയുള്ളവർക്ക് വല്ലതും പറ്റിയോ എന്ന ചോദ്യം; ജയരാജനെതിരെ ഫിറോസ്

jayarajan-firos
SHARE

ഷുഹൈബിനെ ക്രിമിനലെന്ന് മുദ്രകുത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് യൂത്ത്‌‌ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ജയരാജന് ഫാസിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടം നൽകുന്നതിനെ പരിഹസിച്ചെഴുതുന്ന കുറിപ്പിൽ‌ അദ്ദേഹം മരണത്തിൻറെ വ്യാപാരിയാണെന്നും ആരോപിക്കുന്നു. 

മുമ്പ് ശുക്കൂറിനെ കൊന്നപ്പോഴും ഇയാൾ ഇത് തന്നെയാണ് പറഞ്ഞത്. കാറിൽ പോകുമ്പോ ഇയാളെ തടഞ്ഞത് ശുക്കൂറായിരുന്നു എന്നായിരുന്നു ആരോപണം. തെളിവായി കാർ തടയുന്ന ഫോട്ടോയും കാണിച്ചു. ഫോട്ടോയിൽ കണ്ടത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും ഇയാൾ മാറ്റിപ്പറഞ്ഞില്ല– ഫിറോസ് കുറ്റപ്പെടുത്തി. 

കുട്ടികളെ സി.ഐ.ടി.യു ക്കാർക്ക് വിട്ടു കൊടുത്ത് ഷുഹൈബ് നേതാവ് ചമഞ്ഞില്ല. അവർക്കിടയിൽ നെഞ്ച് വിരിച്ച് നിന്നു. തല്ലാൻ വന്നവരെ ഉള്ള ശക്തിയിൽ തിരിച്ചും തല്ലി. ശുഹൈബ് എന്നായിരുന്നു അവന്റെ പേര്. 37 വെട്ടുകൾ ശരീരത്തിൽ വീണപ്പോഴും കൂടെയുള്ളവർക്ക് വല്ലതും പറ്റിയോ എന്നായിരുന്നു അവൻ ചോദിച്ചത്. ധീരൻ എന്നായിരുന്നില്ലേ അവനെ വിളിക്കേണ്ടിയിരുന്നത്?–ഫിറോസ് ചോദിക്കുന്നു.

കുറിപ്പിൻറെ പൂർണരൂപം വായിക്കാം

എടയന്നൂർ എന്ന പ്രദേശം കീഴല്ലൂർ പഞ്ചായത്തിലാണ്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്ത്. യു.ഡി.എഫിന് ആകെ രണ്ട് പഞ്ചായത്ത് മെമ്പർമാർ മാത്രമാണുള്ളത്. അസംബ്ലി മണ്ഡലമാണെങ്കിൽ മട്ടന്നൂരാണ്. ഇ.പി ജയരാജന് പോലും നാല്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നൽകിയ മണ്ഡലം. അങ്ങിനെയുള്ള സ്ഥലത്താണ് ഒരു ചെറുപ്പക്കാരൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. പലവട്ടം ഭീഷണിപ്പെടുത്തിയിട്ടും പിൻമാറാൻ തയ്യാറാവാതിരുന്നത്.

നാട്ടിലെ സ്കൂളിൽ കുറച്ചു കുട്ടികളെ കെ.എസ്.യുവിന്റെ മെമ്പർഷിപ്പ് വിതരണത്തിന് ഏർപ്പാടാക്കി. കെ എസ്.യു ക്കാരെ അടിക്കാൻ വന്നത് എസ്.എഫ്.ഐ ക്കാർ മാത്രമായിരുന്നില്ല സി.ഐ.ടി യു ക്കാരുമുണ്ടായിരുന്നു. കുട്ടികളെ സി.ഐ.ടി.യു ക്കാർക്ക് വിട്ടു കൊടുത്ത് ഈ ചെറുപ്പക്കാരൻ നേതാവ് ചമഞ്ഞില്ല. അവർക്കിടയിൽ നെഞ്ച് വിരിച്ച് നിന്നു. തല്ലാൻ വന്നവരെ ഉള്ള ശക്തിയിൽ തിരിച്ചും തല്ലി. ശുഹൈബ് എന്നായിരുന്നു അവന്റെ പേര്. 37 വെട്ടുകൾ ശരീരത്തിൽ വീണപ്പോഴും കൂടെയുള്ളവർക്ക് വല്ലതും പറ്റിയോ എന്നായിരുന്നു അവൻ ചോദിച്ചത്. ധീരൻ എന്നായിരുന്നില്ലേ അവനെ വിളിക്കേണ്ടിയിരുന്നത്?

എന്നാൽ സി.പി.എം ജില്ലാ സിക്രട്ടറിക്ക് അവൻ ക്രിമിനലാണ്. നാട്ടുകാർക്ക് മുന്നിൽ സേവനനിരതനായി എപ്പോഴും പ്രവർത്തിക്കുന്ന അവൻ നാട്ടിലെ സമാധാനം കെടുത്തുന്നവനാണ്. മുമ്പ് ശുക്കൂറിനെ കൊന്നപ്പോഴും ഇയാൾ ഇത് തന്നെയാണ് പറഞ്ഞത്. കാറിൽ പോകുമ്പോ ഇയാളെ തടഞ്ഞത് ശുക്കൂറായിരുന്നു എന്നായിരുന്നു ആരോപണം. തെളിവായി കാർ തടയുന്ന ഫോട്ടോയും കാണിച്ചു. ഫോട്ടോയിൽ കണ്ടത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും ഇയാൾ മാറ്റിപ്പറഞ്ഞില്ല.

അങ്ങിനെയുള്ളൊരാൾക്ക് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടം കൊടുക്കുന്നുവത്രേ! 

കൊടുക്കണം. 

ഇപ്പോ തന്നെ കൊടുക്കണം. ശുക്കൂറും ശുഹൈബുമൊക്കെയായിരുന്നല്ലോ ഇന്നാട്ടിലെ ഫാഷിസ്റ്റുകൾ!!

ഇയാൾ ചോരക്കൊതിയനാണ്. ഇയാൾക്ക് കൊടുക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടമല്ല. Merchant of Death (മരണത്തിന്റെ വ്യാപാരി) പുരസ്കാരമാണ്.

MORE IN KERALA
SHOW MORE