മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ജയിലിൽ വെച്ച് അപായപ്പടുത്താൻ സിപിഎം പദ്ധതിയിട്ടിരുന്നതായി കെ. സുധാകരൻ. ജയിൽ ഡിജിപി ഇടപെട്ടാണ് അതൊഴിവാക്കിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് അന്വേഷണം വൈകിപ്പിച്ച് ഒത്താശ ചെയ്തെന്നും സുധാകരൻ ആരോപിച്ചു. ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കണ്ണൂരിലെ പോലീസിനെകൊണ്ട് കേസ് തെളിയിക്കാനാകുമെന്ന വിശ്വാസമില്ലെന്ന് പറഞ്ഞാണ് കെ.സുധാകരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ആക്രമണം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് വാഹനപരിശോധന ആരംഭിച്ചത്.
സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ഷുഹൈബിനെയും സുഹൃത്തുക്കളെയും സ്പെഷൽ ജയിലേക്ക് മാറ്റി സിപിഎം പ്രതികളെക്കൊണ്ട് അപായപ്പെടുത്താനും ശ്രമം നടന്നു. സ്പെഷൽ ജയിൽവെച്ച് സി പി എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് ഷുഹൈബിനൊപ്പം റിമാൻഡിൽ കഴിഞ്ഞ ഫർസിൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയെ മാറ്റാൻ സർക്കാർ ശ്രമം നടത്തുന്നതായും കോൺഗ്രസ് ആരോപിച്ചു.