പൊലീസ് മര്‍ദനത്തില്‍ മരിച്ച സഹോദരന് നീതിതേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായി കൂടുതൽ താരങ്ങൾ രംഗത്ത്. ടൊവീനോയ്ക്കു പിന്നാലെ നടി പ്രിയങ്കയും ശ്രീജിത്തിനു പിന്തുണ അറിയിച്ച് സ്ഥലത്തെത്തി. 'കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ സമരം അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദേഹത്തെ നേരിട്ട് വന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്. ഇനിയും ഇതു പോലുള്ള ശ്രീജിത്തുമാര്‍ ഉണ്ടാകരുത്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്.' പ്രിയങ്ക പറഞ്ഞു.
ഞാനിവിടെ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന ആളാണ്. മാര്‍ ഇവാനിയോസ് കോളജിലാണ് പഠിച്ചത്. കോളജിലേക്ക് പോകുവഴി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. അത് എന്നും എന്നെ വിഷമിപ്പിച്ചിട്ടുശണ്ടെന്നും പ്രിയങ്ക പറഞ്ഞു. നിവിന്‍ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെ സംഭവം അറിഞ്ഞ് ഒറുപാട്പേർ വിവിധ സംഥലങ്ങളിൽ നിന്ന് ശ്രീജിത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. സംഭവത്തില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു.
2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്. ശ്രീജിത്തിന്റ സമരം 765 ാം ദിവസത്തിലേക്ക് കടന്നു