സോളര്‍ റിപ്പോര്‍ട്ട്; സര്‍ക്കാരിനെ കുരുക്കിയത് നിയമോപദേശങ്ങള്‍‌

Thumb Image
SHARE

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍‍ സര്‍ക്കാരിനെ കുരുക്കില്‍ ചാടിച്ചത് എജിയുടേയും ഡിജിപിയുടേയും നിയമോപദേശങ്ങള്‍. ഇരുവരുടേയും ഉപദേശമനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ വിദഗ്ധ നിയമോപദേശം ലഭിച്ചതോടെ പ്രഖ്യാപിച്ച നടപടികള്‍ മരവിപ്പിക്കേണ്ടിവന്നു. സര്‍ക്കാരിന് വിനയായ എജിയുടേയും ഡിജിപിയുടേയും നിയമോപദേശങ്ങളുടെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു. 

സോളർ ജുഡിഷ്യൽ കമ്മീഷൻ എന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സർക്കാരിന് റിപ്പോർട് നൽകിയത് സെപ്റ്റംബർ 25ന്. ഒരാഴ്ചക്ക് ശേഷം ഒക്ടോബർ 3ന് റിപ്പോർട്ടിന്മേൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനോടും സർക്കാർ നിയമോപദേശം തേടി. ഇരുവരും മറുപടി നൽകുന്നത് ഒക്ടോബർ 10ന്. അത് ഇങ്ങനെയായിരുന്നു. സരിത എസ് നായരുടെ പക്കൽ നിന്ന് പണം കൈപ്പറ്റിയതായി കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. സരിതയെ ഉപയോഗിച്ച് ലൈംഗിക സംതൃപ്തി വരുത്തിയത് അഴിമതിയായി പരിഗണിച്ച് അതിനും കേസെടുക്കണം. ഉമ്മൻ ചാണ്ടിയുടെ പങ്ക് സംശയിക്കുന്ന പെരുമ്പാവൂരിലെയും കോന്നിയിലെയും സോളർ ബന്ധമുളള കേസുകൾ വീണ്ടും അന്വേഷിക്കണം. ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചതിന് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും കേസ് വേണം. അഴിമതി കുറ്റം ചുമത്തി ആര്യാടൻ മുഹമ്മദിന് എതിരെയും കേസെടുക്കണം. സോളാർ കേസുകളുടെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പ്രത്യേക പോലീസ് സംഘത്തിലെ എല്ലാവർക്കും എതിരെ വകുപ്പുതല നടപടി വേണം. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് adgp പദ്മകുമാർ, dysp ഹരികൃഷ്ണൻ എന്നിവർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യണം. ഇങ്ങനെ,, ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫിൽ പെട്ടവർ മുതൽ അദ്ദേഹവുമായി അടുപ്പമുള്ള പോലീസ് സംഘടന ഭരവാഹിക്കെതിരെ വരെ പുതിയ കേസുകൾ എടുത്ത് അന്വേഷിക്കണമെന്നായിരുന്നു എജിയും ഡിജിപിയും ഉപദേശിച്ചത്. 

10ന് ഈ നിയമോപദേശങ്ങൾ കയ്യിൽ കിട്ടി. 11ന് രാവിലെ വേങ്ങര തിരഞ്ഞെടുപ്പ് ദിവസം വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി ഇവ പ്രഖ്യാപിച്ചത്. അതേസമയം ഈ രണ്ട് നിയമോപദേശങ്ങൾ തമ്മിലെ അസാമാന്യമായ സാദൃശ്യം അമ്പരപ്പിക്കുന്നതാണ്. ഭാഷയിലും വാചക ഘടനയിലും മാത്രമാണ് വ്യത്യാസമുള്ളത്. ശുപാർശകളെല്ലാം ഒന്നുതന്നെ. ഒരെണ്ണം കൊണ്ടുപോലും ഏറ്റക്കുറച്ചിൽ ഇല്ല. അക്കമിട്ട് പറയുമ്പോൾ ക്രമനമ്പറും പാരഗ്രാഫും പോലും മാറിയില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെയാകാം രണ്ടാമതൊന്ന് ആലോചിക്കാതെ ഇവയത്രയും നടപ്പാക്കാൻ മുഖ്യമന്ത്രി തിടുക്കം കാട്ടിയത്. എന്നാൽ നിയമപരമായി ഇവക്ക് ഒന്നിനും നിലനിൽപ് ഇല്ലെന്ന് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബോധ്യപ്പെട്ടു. ഇതോടെയാണ് സുപ്രീം കോടതിയിലെ മുൻ ജഡ്ജി അരിജിത് പസായതിനോട് നിയമോപദേശം തേടിയത്. അത് ലഭിച്ചതോടെ പ്രഖ്യാപിച്ചതിൽ നിന്നെല്ലാം സർക്കാരിന് പിന്നോട്ട് പോകേണ്ട സ്ഥിതിയുമായി. സോളാർ കമ്മീഷൻ ശുപാർശകൾ കണ്ണുംപൂട്ടി നടപ്പാക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകുന്ന ആ നിയമോപദേശം മനോരമ ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സോളർ ശുപാർശകൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക പോലീസ് സംഘമാകട്ടെ നിയമപരമായി ഇനി കാര്യമായൊന്നും ചെയ്യാനില്ലെന്ന് സർക്കാരിനെ അറിയിച്ച് കഴിഞ്ഞു

MORE IN KERALA
SHOW MORE