മലേഷ്യയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതായി കണ്ടെത്തിയ സ്ത്രീ ഊട്ടിയിൽ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസിൽ കൊണ്ടുപോയ പയ്യന്നൂരിലെ ഡോ. ഓമനയാണെന്ന് സംശയം. മലേഷ്യയിലെ ഇന്ത്യൻ ഹൈകമ്മിഷണറാണ് മരിച്ച സ്ത്രീയുടെ ചിത്രം സഹിതം കേരളത്തിലെ പത്രങ്ങളിൽ കഴിഞ്ഞദിവസം പരസ്യം നൽകിയത്.
മലേഷ്യയിലെ സുബാങ് ജായ സേലങ്കോർ എന്ന സ്ഥലത്താണ് മലയാളിയെന്ന് സംശയിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാനായി മലേഷ്യയിലെ ഇന്ത്യൻ ഹൈകമ്മിഷണർ കേരളത്തിലെ പത്രങ്ങളിൽ പരസ്യവും നൽകി. ഇത് ശ്രദ്ധയിൽപെട്ടവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസ് ഓമനയുടെ ബന്ധുക്കളെ കണ്ടെത്തി ചിത്രം കാണിച്ചു. പരസ്യത്തിലെ ചിത്രത്തിന് ഓമനയുടെ മുഖഛായയുണ്ടെന്ന് ബന്ധുക്കൾ പറയുകയും ചെയ്തു.
പക്ഷേ കൂടുതൽ വിവരങ്ങളോ ചിത്രങ്ങളോ ലഭിക്കത്താതിനാൽ മരിച്ചത് ഓമനയാണെന്ന് പൂർണമായും സ്ഥിരീകരിക്കാൻ ബന്ധുക്കൾക്കോ പൊലീസിനോ സാധിച്ചിട്ടില്ല. ഡിഎൻഎ പരിശോധനയിലൂടെ മാത്രമെ മരിച്ചത് ഓമനയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയു.
ഉൗട്ടി റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ മുരളീധരനെ വിഷം കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് വെട്ടിമുറിച്ച് ചെറിയ കഷ്ണങ്ങളാക്കി വലിയ സ്യൂട്ട് കേസിൽ കുത്തി നിറച്ചു കൊടൈക്കനാലിൽ ഉപേക്ഷിക്കാൻ ടാക്സിയിൽ കൊണ്ടുപോകുമ്പോൾ ഡ്രൈവർക്കു സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. പെട്ടിയിൽ നിന്നുള്ള ദുർഗന്ധമാണ് ഡ്രൈവറിൽ സംശയമുണ്ടാക്കിയത്. കേസിൽ ജാമ്യത്തിലിറങ്ങിയ ഒാമന 2001 ജനുവരിയിൽ മുങ്ങുകയായിരുന്നു. 1996 ജൂലൈയിലാണ് പയ്യന്നൂരിലെ കരാറുകാരൻ മുരളീധരനെ കൊലപ്പെടുത്തിയ കേസിൽ ഒാമന അറസ്റ്റിലായത്.