മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റം സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് വിദഗ്ധ നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറലിന് കൈമാറിയേക്കും. നെൽവയൽ, നീർത്തട നിയമമനുസരിച്ചുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോകും. അതേസമയം പുറമ്പോക്ക് കയ്യേറ്റം സംബന്ധിച്ച നടപടി വൈകും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടു നിന്ന മുൻജില്ലാകലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
നെൽവയൽ, നീർത്തട നിയമം ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾതോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെയുള്ള നടപടികളുമായി റവന്യൂ അധികാരികൾക്ക് മുന്നോട്ട് പോകാം. നികത്തിയ സ്ഥലം പൂർവ്വസ്ഥിതിയിലാക്കുന്നതും പിഴയടക്കുന്നതുമാണ് തോമസ് ചാണ്ടിക്ക് ചെയ്യേണ്ടിവരിക. അതേസമയം പുറമ്പോക്ക് കൈയ്യേറിയത് കൂടുതൽഗുരുതരമായ കുറ്റമാണ്. ഇത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന നിയമലംഘനമാണ്. ഇക്കാര്യത്തിൽ ഉടൻതുടർനടപടികളുണ്ടായേക്കില്ല. ലാൻഡ് റവന്യൂ കമ്മിഷണറെ കൊണ്ട് സർക്കാരിന് വിശദമായ അന്വേഷണം നടത്തക്കാം, അതിന് ശേഷം നടപടികളെ കുറിച്ച് ആലോചിക്കാം. അതേസമയം കൈയ്യേറ്റത്തിനും നികത്തലിനും കൂട്ടു നിന്ന മുൻജില്ലാകലക്ടർ, ആർഡി.ഒ എന്നിവർക്കെതിരെ നടപടിവേണമെന്ന് ഇപ്പോഴത്തെ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. വിജിലൻസ് അന്വേഷണമാണ് സർക്കാർ ആലോചിക്കുന്നത്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അഡ്വക്കേറ്റ് ജനറലിൽ നിന്ന് വിശദമായ നിയമോപദേശവും തേടും. തോമസ് ചാണ്ടിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ കുറ്റങ്ങൾ റവന്യൂമന്ത്രി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ച സ്ഥിതിക്ക്, ഇനി തീരുമാനമെടുക്കേണ്ട ചുമതലും മുഖ്യമന്ത്രിയിലേക്ക് വന്നുചേരുകയാണ്.