പഠനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഹ്രസ്വചിത്രം സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ നാലെണ്ണം വാരിക്കൂട്ടിയതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് സ്വദേശി അഭിലാഷ് വിജയൻ. മാമാങ്കത്തിനൊരുങ്ങുന്ന പോരാളികളുടെ മാനസികാവസ്ഥയെ കുറിച്ച് പറയുന്ന ഹ്രസ്വ ചിത്രം 'ചാവേർ' ഇതിനകം നിരവധി രാജ്യാന്തര ഫെസ്റ്റിവെലുകളിൽ ചിത്രം പ്രദർശിപ്പിച്ച് കഴിഞ്ഞു.
.
മാമാങ്കത്തറയിൽ ചാവേറാകാൻ വിധിക്കപ്പെടുന്ന രണ്ടു യുവാക്കളുടെ മനോവ്യാപാരമാണ് ഇരുപത്തിനാല് മിനിറ്റുള്ള ചിത്രത്തിന്റെ കഥ. ആശാന്റെ കീഴിലുള്ള ഗുരുകുല പഠനത്തിലൂടെ അടവുകളിലും തടവുകളിലും പയറ്റിതെളിയുന്ന യുവാക്കൾ തിരിച്ച് ചിന്തിക്കുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന്റെ ഭാഗമായുള്ള ഡിപ്ലോമ ചിത്രമാണിത്.
മാധ്യമപ്രവർത്തനത്തിനോട് വിടപറഞ്ഞ് സിനിമാ പഠനത്തിനിറങ്ങിയതാണ് സംവിധായകൻ അഭിലാഷ് വിജയൻ. പൂനെ നഗരാതിർത്തിക്കുള്ളിൽ പഴയ കാല മലബാറിനെ പുനസൃഷ്ടിച്ചായിരുന്നു ഷൂട്ടിങ്.
ഇന്തോനേഷ്യയിലെ ജോബ്ജാൻ നെറ്റ്പാക് ഫിലിം ഫെസ്റ്റ് , ബീജിങ് ഇന്റർനാഷണൽ സ്റ്റുഡന്റ് ഫിലിം ഫെസ്റ്റ് അടക്കം അരഡസൻ ഫിലിം ഫെസ്റ്റുകളിൽ ചിത്രം ഇതികനം പ്രദർശിപ്പിച്ച് കഴിഞ്ഞു.
അഭിലാഷിന്റെ ആദ്യ സംവിധാന സംരഭമായ ദ്വന്തെന്ന ഹിന്ദി ചിത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു. സ്പൈറോ ഗെയ്റോയെന്ന മുഴുനീള സിനിമയുടെ തിരക്കിലാണിപ്പോൾ ഈ മുൻമാധ്യമ പ്രവർത്തകൻ.