കേരള പൊലീസിൽ ചരിത്രമാകുന്ന വനിത എസ്ഐ നിയമനത്തിനുള്ള പിഎസ്‌സി പരീക്ഷയിൽ പൊലീസ് കാറ്റഗറയിൽ ഒന്നാം റാങ്കുമായി കൊല്ലത്തിന്റെ പ്രതിഭാ നായർ.സിറ്റി വനിതാ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പ്രതിഭ പകലും രാത്രിയുമുള്ള ഡ്യൂട്ടിയുടെ സമ്മർദങ്ങളെ അതിജീവിച്ച് ഒന്നാം റാങ്കിലെത്തിയത്.
സിറ്റിപൊലീസിലേ വനിതാ സ്റ്റേഷനിൽ പരാതി സ്വീകരിക്കുന്ന തിരക്കിലും പരാതിക്കാർക്ക് ഉപദേശം നൽകുന്ന തിരക്കിലുമാണ് പ്രതിഭ നായർ.ഇന്ന് സിവിൽ പൊലീസ് ഓഫീസറാണെങ്കിലും ഒപ്പമിരിക്കുന്ന സുഹൃത്തുക്കൾക്കറിയാം ഇത് അവർക്ക് നാളെ സല്യൂട്ട് അടിക്കാനുള്ള എസ്.ഐ ആണെന്ന്. പിഎസ്‌സി ആദ്യമായാണു വനിത എസ്ഐ തസ്തികയിലേക്കു പരീക്ഷ നടത്തിയത്. ഇതിൽ നിലവിൽ സേനയിലുള്ളവർക്ക് എഴുതാവുന്ന കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയാണു പ്രതിഭ പ്രമോഷൻ വഴിയല്ലാതെ എസ്ഐ കുപ്പായമണിയുന്നത്. പകലും രാത്രിയുമുള്ള കഠിനമായ ഡ്യൂട്ടിക്കിടെയാണ് പരീക്ഷയിൽ മികവ് പുലർത്തി പ്രതിഭ ഒന്നാമതെത്തിയത്. തൃശൂർ പൊലീസ് അക്കാദമയിൽ ഒൻപതു മാസത്തേ പരിശീലനത്തിനും നാലുമാസത്തേ പ്രായോഗിക പരിശീലനത്തിനും ശേഷം നിയമന ഉത്തരവ് കൈപ്പറ്റി എസ് ഐയായി ചുമതലയേൽക്കും.
പൊലീസായിരിക്കുമ്പോൾ തന്നെ പ്രതിഭ ഗണിതശാസ്ത്രത്തിൽ ബിഎഡും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 2017 ജനുവരിയിൽ കൊല്ലം സിറ്റിയിൽ പിങ്ക് പൊലീസ് പട്രോളിങ് ആരംഭിക്കുമ്പോൾ ആ വാഹനത്തിന്റെ സാരഥി പ്രതിഭയായിരുന്നു. ഒരു ജോലി ലഭിച്ചുവെന്ന് കരുതി പിന്നോട്ട് പോകരുതെന്നും കൂടുതൽ ഉയരങ്ങൾ നേടാൻ ശ്രമിക്കണമെന്നുമാണ് മറ്റു വനിത പൊലീസ് സുഹൃത്തുക്കൾക്കുള്ള പ്രതിഭയുടെ ഉപദേശം.
പ്രതിഭയുടെ സഹോദരി ദീപയും വനിതാ പൊലീസാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ കലക്‌ഷൻ ഏജന്റായ ഭർത്താവ് ദേവകുമാറിന്റെയും മേലുദ്യോസ്ഥരുടെയും പിൻതുണയാണ് ചരിത്രത്തിന്റെ ഭാഗമാകാനിടയാക്കിയതെന്ന് പ്രതിഭ പറയുന്നു.