മലങ്കര ഒാർത്തഡോക്സ്് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ സഖറിയ മാർ തെയോഫിലോസ് കാലംചെയ്തു. 65 വയസായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ഭൗതീകശരീരം ചാത്തമംഗലത്തെ മൗണ്ട് ഹെർമോൻ അരമനയിൽ.. കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലാണ് കബറടക്കം.
ദൈവത്തിന്റെ സ്നേഹിതനെന്ന് അർഥം വരുന്ന മാർ തെയോഫിലോസ് ലളിത ജീവിതത്തിലൂടെ സാധാരണക്കാരെ ചേർത്തുനിർത്തി. രക്തദാനം മഹാദാനമെന്ന സന്ദേശം എഴുപതുകളിൽ ജനങ്ങളിലെത്തിച്ച ജനകീയൻ. പഠനവഴികളിൽ തിരഞ്ഞെടുത്ത സോഷ്യോളജിയും ദൈവശാസ്ത്രവും ബന്ധങ്ങളെ കൂട്ടിയിണക്കി. മികച്ച പ്രഭാഷകനും ജീവകാരുണ്യപ്രവർത്തകനുമായുമാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സഭാശുശ്രൂഷകൾക്കപ്പുറം വിദ്യാർഥികൾക്കൊപ്പമായിരുന്നു ജീവിതത്തിന്റെ നല്ലൊരുഭാഗവും. പതിനൊന്നു വർഷം മലബാർ മേഖലയിൽ സാമൂഹീകപ്രവൃത്തികളിലൂടെ മാതൃകയായി. തിരുവല്ല പുതുശേരി മഞ്ഞനാംകുഴിയിൽ എം.പി.ചാണ്ടപ്പിളളയുടെയും അച്ചാമ്മയുടെയും മകനായി 52 ൽ ജനനം 77 ൽ ശെമ്മാശപ്പട്ടവും 91 മെയ് 15 ന് വൈദികനുമായി..
2004 ജൂൺ പത്തിന് പരുമല സെമിനാരിയിൽ ചേർന്ന മലങ്കര അസോസിയേഷനാണ് മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ സഹമെത്രാനായി കോഴിക്കോട് ചാത്തമംഗലം മൗണ്ട് ഹെർമോൻ അരമനയിലെത്തി , 2006 ൽ പൂർണചുമതല ലഭിച്ചു.. 2013ൽ കാനഡയിലേക്ക് പോകുമ്പോൾ ഹീത്രോ വിമാനത്താവളത്തിൽ വച്ച് നടുവിനുണ്ടായ വേദനയിലൂടെയാണ് കാൻസർ രോഗത്തെ തിരിച്ചറിഞ്ഞത്. അന്ത്യാഭിലാഷമനുസരിച്ചാണ് മാർ തെയോഫിലോസ് കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യആശ്രമത്തിൽ മണ്ണിനോട് ചേരുന്നത്.