സായുധ അകമ്പടിയോടെ സിനിമാ താരം ദിലീപിനെ കാണാനെത്തിയ വി.ഐ പിയാരെന്നറിയാതെ കുഴങ്ങി പൊലീസ്. ആലുവ കൊട്ടാരക്കടവിലെ വീട്ടിലാണ് നിരവധി സുരക്ഷാ വാഹനങ്ങളും സുരക്ഷാ സംഘവും എത്തിയത്. ഗോവയിലെ തണ്ടർ ഫോഴ്സ് എന്ന സുരക്ഷാസേനയുടെ ആൾക്കാർ പരിചയം പുതുക്കാൻ എത്തിയതാണെന്നറിഞ്ഞതോടെയാണ് പൊലീസിന് ആശ്വാസമായത്.
നിരവധി സുരക്ഷാ വാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര കാറുകളാണ് ആലുവ കൊട്ടാരക്കടവിലെ ദിലീപിൻറെ വീട്ടിലേത്തിയത്. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. സന്ദർശകർ അരമണിക്കൂറോളം ദിലീപിനൊപ്പം ചെലവഴിച്ചു. ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പികളാരെണെന്ന് മാധ്യമ പ്രവർത്തകർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പൊലീസുകാർ വിവരമറിയുന്നത്.
നഗരത്തിൽ അരിച്ചുപെറുക്കിയെങ്കിലും സന്ദർശകരെ കണ്ടെത്താനായില്ല. ഇവർ ആലുവയിലെ ഒരു ഒരു കടയിൽ നിന്ന് 37000 രൂപയുടെ ഒരു നിലവിളക്ക് വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. ഗോവ ആസ്ഥാനമായുള്ള തണ്ടർഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ സേനയിലെ ആളുകൾ പരിചയം പുതുക്കാൻ എത്തിയതാണെന്നാണ് സൂചന. സ്വകാര്യ സുരക്ഷ സേനയുടെ കേരള മേധാവി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ പൊലീസ് അന്വേഷണമവസാനിപ്പിച്ചെന്ന് ആരോപണമുണ്ട്.