രാജകുമാരി∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിൽ ഇരുചക്ര വാഹനം ബസിനടിയിൽപ്പെട്ടുണ്ടായ അപകടത്തിൽ കുരുവിളാസിറ്റി കല്ലടയിൽ ഏബ്രഹാം (അവറാച്ചൻ–42) മരിച്ച വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ് ഒരു ദിവസം കൊണ്ട് അസ്തമിച്ചത്. മികച്ച പൊതുപ്രവർത്തകനെയും കൃഷിക്കാരനെയും നഷ്ടമായതിന്റെ വേദനയാണ് കുരുവിളാസിറ്റിയെന്ന കാർഷിക ഗ്രാമത്തിന്.
നാട്ടുകാർ അവറാച്ചൻ എന്നു വിളിക്കുന്ന ഏബ്രഹാം കുറച്ചു വർഷം ഭാര്യ ജൂലിക്കൊപ്പം വിദേശത്തായിരുന്നു. എട്ടു വർഷം മുൻപാണ് രണ്ടുപേരും സ്വദേശത്തേക്കു മടങ്ങിവന്നത്. നല്ലൊരു കർഷകനായ ഏബ്രഹാം കൃഷിക്കൊപ്പം കന്നുകാലിവളർത്തലും പൊതുപ്രവർത്തനവുമൊക്കെ മുന്നോട്ടു കൊണ്ടുപോയി. ഏബ്രഹാമിന്റെ വിട്ടുവീഴ്ചയില്ലാത്ത അധ്വാനം കുടുംബത്തെയാകെ നല്ല നിലയിലെത്തിച്ചു.
ഒന്നരവർഷം മുൻപ് ഏബ്രഹാം കുരുവിളാസിറ്റിയിൽ തന്റെ ഇഷ്ടത്തിനൊത്ത് വീട് വച്ചു. പണികളെല്ലാം തീർത്ത പുതിയ വീട്ടിൽ താമസിച്ചു കൊതിതീരും മുൻപേയാണു മരണം ഏബ്രഹാമിനെ തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ വാങ്ങിയ ബൈക്ക് സർവീസ് ചെയ്യുന്നതിനു തൊടുപുഴയിലേക്കു പോകുമ്പോഴാണ് ഇന്നലെ രാവിലെ മൂന്നാം മൈലിൽ ഏബ്രഹാം അപകടത്തിൽപ്പെട്ടത്.
ഭാര്യ ജൂലിയെയും പ്ലസ് ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുത്തിരിക്കുന്ന മകൻ ജാബേസ്, പ്ലസ് വൺ വിദ്യാർഥിനിയായ ജാൻവി എന്നിവരെയും ഏബ്രഹാമിന്റെ മരണവിവരം വളരെ വൈകിയാണ് ബന്ധുക്കൾ അറിയിച്ചത്. ഏബ്രഹാമിന്റെ വിയോഗം ഇൗ കുടുംബത്തിന് താങ്ങാവുന്നതിലുമധികമായിരുന്നു.
പരേതനായ കുഞ്ഞുമോനാണ് ഏബ്രഹാമിന്റെ പിതാവ്. മറിയാമ്മയാണ് മാതാവ്. സഹോദരിമാരായ സാലിക്കും ലൗലിക്കും തങ്ങളുടെ പൊന്നാങ്ങളയെ നഷ്ടമായത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ ഏബ്രഹാമിന്റെ മൃതദേഹവുമായി ആംബുലൻസ് കുരുവിളാസിറ്റിയിലെത്തിയതോടെ ആ കുടിയേറ്റഗ്രാമം മുഴുവൻ അശ്രുബാഷ്പാഞ്ജലിയുമായി കല്ലടയിൽ വീട്ടിലേക്കൊഴുകിയെത്തി.