അപേക്ഷ നൽകി ഒന്നര മാസം കഴിഞ്ഞിട്ടും വിവാഹ സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് നഗരസഭാ കാര്യാലയം അടയ്ക്കാൻ അനുവദിക്കാതെ ദമ്പതികളുടെ സമരം. കോഴിക്കോട് മുക്കം നഗരസഭയിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ നവദമ്പതികളുടെ വേറിട്ട സമരം അരങ്ങേറിയത്. അനുനയന ശ്രമം പരാജയപ്പെട്ടോടെ രാത്രി ജീവനക്കാരെത്തി സർട്ടിഫിക്കറ്റ് നൽകിയാണ് നഗരസഭ പ്രശ്നത്തിൽ നിന്നും തലയൂരിയത്
കോട്ടയം കോരുത്തോട് സ്വദേശി ജോഷിയും കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബിന്ദുവും സെപ്റ്റംബർ പതിനൊന്നിനാണ് മുക്കം നഗരസഭയിൽ വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്.
അപേക്ഷ കിട്ടി 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം. 20 ദിവസം കഴിഞ്ഞിട്ടും വിവരമില്ലാത്തതിനെ തുടർന്ന് നഗരസഭ ഓഫീസിലന്വേഷിച്ചപ്പോൾ ഓൺലൈൻ അപേക്ഷയേ സ്വീകരിക്കൂവെന്നായിരുന്നു വാദം. സാങ്കേതിക പ്രശ്നത്തെ തുടർന്ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നേരിട്ടെത്തി അപേക്ഷ നൽകി. നിശ്ചിത ദിവസം കഴിഞ്ഞെങ്കിലും സർട്ടിഫിക്കറ്റ് മാത്രം കിട്ടിയില്ല.സിവിൽ സ്റ്റേഷനിൽ നിന്നും രേഖകൾ ശരിയാക്കി മുക്കം നഗരസഭ ഓഫീസിലേക്ക് അയച്ചെന്നായിരുന്നു അന്വേഷിച്ചപ്പോളുള്ള മറുപടി. നഗരസഭയിലെത്തിയപ്പോൾ കാത്തിരിക്കാനായിരുന്നു മറുപടി.
ഓഫീസ് സമയം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെയാണ് ദമ്പതികൾ സമരം തുടങ്ങിയത് .ഓഫീസ് പൂട്ടാനാകാതെ ജീവനക്കാരും. അവസാനം രാത്രി ഒമ്പത് മണിയോടെ മുങ്ങിയ ടെക്നിക്കൽ അസിസ്റ്റന്റിനെ വിളിച്ച് വരുത്തി സർട്ടിഫിക്കറ്റ് കയ്യോടെ നൽകിയാണ് പ്രശ്നം പരിഹരിച്ചത്.