എഴുത്തുകാരനും ചിന്തകനുമായ പ്രഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു.. അയ്യപ്പന്‍കാവിലെ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തപസ്യകലാസാഹിത്യവേദിയുടെ അധ്യക്ഷനായ തുറവൂര്‍ വിശ്വംഭരന്‍ മഹാഭാരതത്തെ ആസ്പദമാക്കി ധാരാളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മഹാഭാരതത്തിന്റെ വ്യാഖ്യാനങ്ങളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ചിന്തകനായിരുന്നു തുറവൂർ വിശ്വംഭരൻ. മഹാഭാരതത്തിന്റെ ആത്മാവ് തൊടുന്നതാണ് അദ്ദേഹത്തിന്റെ മഹാഭാരത പര്യടനം എന്ന പുസ്തകം. കാൽനൂറ്റാണ്ട് കാലം മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്ന തുറവൂർ വിശ്വംഭരൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർഥിയുമായി.
ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതത്തിൻറെ തത്വചിന്തകളെ ലളിതമായി വ്യാഖാനം ചെയ്യുക എന്ന മഹാദൗത്യമായിരുന്നു തുറവൂർ വിശ്വംഭരൻ എന്ന എഴുത്തുകാരൻറെ ജീവിതം. ലോകതത്വചിന്തയെ കൂട്ടിയിണക്കി മഹാഭാരതത്തെ ഉള്ളറിഞ്ഞ് വിശകലനം ചെയ്യുന്നതാണ് മഹാഭാരതപര്യടനം ഭാരതദർശനം പുനർവായന എന്ന പുസ്തകം. മഹാഭാരതത്തിൻറെ വ്യാഖ്യാനമെന്ന നിലയിൽ ചെയ്ത ഭാരതദർശനമെന്ന ടെലിവിഷൻ പരമ്പര മൂവായിരം എപ്പിസോഡുകൾ പിന്നിട്ടിരുന്നു. 1943ൽ ആലപ്പുഴയിലെ തുറവൂരിൽ ആയുർവേദ സംസ്കൃതപണ്ഡിതനായ കെ പത്മനാഭൻരെയും കെ മാധവിയുടെയും മകനായാണ് ജനനം.
ഗുരുകുല സമ്പ്രദായത്തിൽ പിതാവിൽ നിന്ന് ആയുർവേദവും ജ്യോതിഷവുംതർക്കവും വേദാന്തവും അഭ്യസിച്ചു. മഹാരാജാസ് കോളജിൽ വിദ്യാർഥിയും പിന്നെ കാൽനൂറ്റാണ്ട് കാലം അധ്യാപകനുമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചു. തിരഞ്ഞെടുപ്പിലും തത്വചിന്ത സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു തുറവൂർ.
ജന്മഭൂമി ദിനപത്രത്തിൻറെ എഡിറ്ററായും തപസ്യയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കാഞ്ചനയാണ് ഭാര്യ. സുമ ,മഞ്ജു എന്നിവർ മക്കളാണ്.