സോളർ റിപ്പോർട്ടിന്മേലുള്ള തിരക്കിട്ട നീക്കങ്ങളിൽ സർക്കാരിനു വീണ്ടുവിചാരമായതോടെ പ്രതിപക്ഷം തിരിച്ചടിച്ചു തുടങ്ങി. പക്ഷേ, നവംബർ ഒൻപതിനു നിയമസഭയിൽ വയ്ക്കാൻ പോകുന്ന റിപ്പോർട്ടിൽ എന്തൊക്കെയെന്ന ആധിയും ഒപ്പം. പുതിയ നിയമോപദേശം തേടുന്നതോടെ, സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ച കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനങ്ങളുടെ സാധുത സർക്കാർ തന്നെ പരിശോധിക്കുന്ന അസാധാരണ സ്ഥിതിയായി. കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നും തുടർനടപടികൾ നിയമോപദേശത്തിനു ശേഷം മതിയെന്നും തീരുമാനിച്ചുവെന്നുമാണു സർക്കാർ കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
അപ്പോൾ ആദ്യം വാങ്ങിയ രണ്ടു നിയമോപദേശങ്ങളുടെ ഭാവിയെന്തെന്ന ചോദ്യം ബാക്കി. അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെയും ഉപദേശങ്ങൾ വാങ്ങി അതിലെ നിർദേശങ്ങളോരോന്നും വായിച്ചാണു മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിയമ സെക്രട്ടറിയെ നോക്കുകുത്തിയാക്കി, ഇടതുപക്ഷക്കാരായ രണ്ടുപേരിൽനിന്ന് ആവശ്യമായ നിയമോപദേശം വാങ്ങിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇപ്പോൾ പുറത്തുനിന്നുള്ള മുതിർന്ന മുൻ ന്യായാധിപന്റെ ഉപദേശം വാങ്ങാൻ തീരുമാനിക്കുമ്പോൾ ആക്ഷേപം ഭാഗികമായാണെങ്കിലും സർക്കാർ അംഗീകരിക്കുകയാണ്.
കമ്മിഷനു ലഭിച്ച സരിത നായരുടെ കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടിയടക്കം പ്രമുഖ നേതാക്കൾക്കെതിരെ മാനഭംഗക്കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ കത്ത് സരിത കമ്മിഷനു സമർപ്പിച്ചതല്ല. ഒരു മാധ്യമപ്രവർത്തകൻ നൽകിയ കത്തു തന്റേതാണെന്നു സരിത കമ്മിഷനു മുന്നിൽ സമ്മതിക്കുകയായിരുന്നു. കയ്യക്ഷരം പരിശോധിച്ച് അതു കമ്മിഷൻ ഉറപ്പാക്കി. എന്നാൽ, ‘സരിത നായരുടെ കത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ സരിതയുമായും അവരുടെ അഡ്വക്കറ്റുമായും ഫോണിൽ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുണ്ട്’ എന്നു മാത്രമാണ് ഇക്കാര്യത്തിൽ കമ്മിഷന്റെ നിഗമനം.
ഇതിന്മേൽ സർക്കാർ വാങ്ങിയ നിയമോപദേശത്തിലാണു ‘കമ്മിഷൻ മുൻപാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സരിത നായർക്കെതിരെ നടന്ന ലൈംഗിക പീഡനവും ബലാൽസംഗവും തെളിഞ്ഞു’ എന്ന നിഗമനത്തിലത്തുന്നത്. പ്രത്യേക അന്വേഷണ സംഘം ഇതന്വേഷിക്കാത്ത സാഹചര്യത്തിൽ, അന്വേഷിക്കാമെന്ന ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു മാനഭംഗക്കുറ്റത്തിനു ക്രിമിനൽ കേസെടുക്കാനുള്ള വിവാദ തീരുമാനമുണ്ടായത്. അതായത് ടെലിഫോണിൽ വിളിച്ചുവെന്ന കമ്മിഷൻ നിഗമനത്തിന്റെ പരിധി കടന്നുള്ള തീരുമാനമുണ്ടായി.
കമ്മിഷന്റെ തന്നെ പരിഗണനാ വിഷയങ്ങളിലും ആദ്യം ഈ ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നില്ല. ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ, അതിനു പുറത്തു കമ്മിഷനോ സർക്കാരോ എടുക്കുന്ന തീരുമാനങ്ങൾ ഇവയിലൊക്കെ കൃത്യമായ വിവേചനം കൽപ്പിക്കുന്ന സുപ്രീം കോടതി വിധികളുണ്ടായിട്ടുണ്ട്. അതൊന്നും മാനിക്കാതെയുള്ള തീരുമാനമാണു സർക്കാരിൽ നിന്നുണ്ടായതെന്ന വിവരമാണു നിയമ കേന്ദ്രങ്ങളിൽനിന്നു പ്രതിപക്ഷത്തിനു ലഭിച്ചിരുന്നത്. അതു സാധൂകരിക്കുന്നതായി ഇപ്പോൾ സർക്കാരിന്റെ പിന്നോട്ടുപോക്ക്. കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ച ഉടനെ ഇക്കാര്യത്തിലെല്ലാം ചില നിയമപ്രശ്നങ്ങൾ ഭരണതലത്തിൽ ഉയർന്നുവന്നിരുന്നു. ഉത്തരവു നീണ്ടുപോയതും അതുകൊണ്ടാണ്.
സരിത ഇന്നലെ ബന്ധുവശം മുഖ്യമന്ത്രിക്കു കത്തു നൽകിയതും യാദൃച്ഛികമല്ല. ഇരയുടെ നേരിട്ടുള്ള പരാതിയില്ലാതെ മാനഭംഗക്കേസ് നിലനിൽക്കാൻ പ്രയാസമാണെന്നു വന്നതോടെയാണ് അവർ അതിനു തയാറായതും. തൊട്ടുപിന്നാലെ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയും സരിതയുടെ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകി. റിപ്പോർട്ട് വയ്ക്കാൻ വേണ്ടി മാത്രം സഭാസമ്മേളനം വിളിച്ചതോടെ പ്രതിപക്ഷത്തിന് ഇനി അക്കാര്യം ഉന്നയിക്കാനാവില്ല. റിപ്പോർട്ട് നൽകാൻ സർക്കാർ മടിക്കുന്നുവെന്ന അവരുടെ ആക്ഷേപത്തിന് അതേ നാണയത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നു. ചുരുക്കത്തിൽ നവംബർ ഒൻപതിനു സഭാസമ്മേളനം ചേർന്നശേഷമേ സോളർ കാര്യത്തിൽ എന്തെങ്കിലും ഗൗരവമുള്ള നടപടിയുണ്ടാകൂ.