സോളാർ കേസിൽ നടപടിക്ക് വിധേയനായ എഡിജിപി കെ.പത്മകുമാർ വിശദീകരണവുമായി സർക്കാരിനെ സമീപിച്ചു. കേസിന്റെ പശ്ചാത്തലവും താൻ ഇടപെടാനിടയായ സാഹചര്യവും പരാമർശിച്ച് പത്മകുമാർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. സോളർ തട്ടിപ്പിൽ സരിത എസ് നായരുടെ ആദ്യ അറസ്റ്റിന് വഴിയൊരുക്കിയത് താനാണെന്നും അതിന്റെ വിരോധം തീർക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും പത്മകുമാർ വിശദീകരിക്കുന്നു.
സോളാറിൽ കടുത്ത നടപടികൾ പ്രഖ്യാപിച്ച സർക്കാര്‍ പക്ഷെ മുന്നോട്ട് നീങ്ങാനാകാതെ നിൽക്കെയാണ് സ്വന്തം നിലപാടുകൾ വിശദീകരിച്ച് പൊലീസ് ഉന്നതർ മുന്നോട്ടുവരുന്നത്. സരിതയും ബിജു രാധാകൃഷ്ണനും ഉൾപ്പെട്ട സോളർ തട്ടിപ്പിന്റെ പേരിൽ 2013ലെടുത്ത കേസ് നിർജീവമായിരിക്കെ താൻ ഇടപെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്യിച്ചതെന്ന് ചീഫ് സെക്രട്ടറി മുഖേന കത്തിൽ പത്മകുമാർ വിശദീകരിച്ചു. അന്ന് നിയോഗിച്ച ഡിവൈസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതി ശിക്ഷയും വിധിച്ചു. ആദ്യ കേസിലെ ഈ ഇടപെടൽ മാത്രമാണ് താൻ നടത്തിയത്. എന്നാൽ അതിന്റെ പേരിൽ സരിത നായർക്കുണ്ടായ വ്യക്തിവിരോധമാണ് പിന്നീട് ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം അടിസ്ഥാനമെന്നും പത്മകുമാർ സർക്കാരിന് മുന്നിൽ വിശദീകരിക്കുന്നു. താൻ ഇടപെട്ട പെരുമ്പാവൂർ കേസിന് പിന്നാലെ സരിതക്കെതിരായ മുപ്പതോളം മറ്റ് പരാതികള്‍ പുറത്തുവന്നു.
ഡിജിപി ഹേമചന്ദ്രന്റെ കീഴിൽ പ്രത്യേകസംഘം അന്വേഷിച്ച അവയിൽ ഒന്നിലും താൻ ഇടപെട്ടിട്ടുമില്ല. ആരോപണങ്ങൾക്ക് മറുപടിയായി എഡിജിപി പറയുന്നു. രണ്ടുദിവസം സോളർ കമ്മിഷനിൽ ഹാജരായി ഇക്കാര്യങ്ങളെല്ലാം വിശദമായി ബോധിപ്പിച്ചതാണ്. കമ്മിഷന്റെ ശുപാർശകളിൽ തനിക്കെതിരെ വ്യക്തിപരമായി ഒന്നുമില്ല എന്നാണ് മനസിലാക്കുന്നത്. പൊതുവിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടാകാം. അതിന്റെ പേരിൽ തന്നെ പ്രതിയാക്കാനും അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കം വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ഇക്കഴിഞ്ഞ 12ന് നൽകിയ കത്തിൽ പത്മകുമാർ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പൊലീസിൽ നിന്ന് സ്ഥലംമാറ്റപ്പെട്ട പത്മകുമാർ കൊച്ചിയിലെത്തി മാർക്കറ്റ് ഫെഡ് എംഡിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് ചീഫ് സെക്രട്ടറിയെ കണ്ടത്.