സോളർ റിപ്പോർട്ടിനെഅടിസ്ഥാനമാക്കി സർക്കാർ തുടരന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയില്ല. കഴിഞ്ഞാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ്, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽകേസും സ്ത്രീപീഡനകേസും എടുക്കാൻ തീരുമാനിച്ചത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സോളർ തുടർനടപടികൾ സംബന്ധിച്ച നിയമോപദേശവും അനുബന്ധകാര്യങ്ങളും പരിഗണിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ പ്രഖ്യാപനം നടത്തിയിട്ട് കൃത്യം ഒരാഴ്ചകഴിഞ്ഞു. എനന്ിട്ടും അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടും അവരുടെ അന്വേഷണ വിഷയങ്ങൾ വ്യക്തമാക്കിക്കൊണ്ടുമുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. ഒരുതവണ പരിഗണിച്ച്, നടപടികൾ പ്രഖ്യാപിച്ച കാര്യം വീണ്ടും മന്ത്രിസഭ സാധാരണ പരിഗണിക്കേണ്ടതില്ല. എങ്കിലും ഇത് സംബന്ധിച്ച് നിയമസെക്രട്ടറി, ചീഫ് സെക്രട്ടറി , എജി എന്നിവർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ മന്ത്രിസഭാ യോഗത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് തടസ്സവുമില്ല.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടയുള്ളവർക്കെതിരെയുള്ള അന്വേഷണം പഴുതടച്ച് വേണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ ഒാഫീസ് നൽകിക്കഴിഞ്ഞു. ഇതെ കുറിച്ചുള്ള വിവിധ നിയമവശങ്ങൾ ചർച്ചചെയ്യാം. വിവരാവകാശനിയമപ്രകാരം ഉമ്മൻചാണ്ടി സോളർറിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നൽകില്ലെന്ന സർക്കാർ നിലപാടും തുടർന്ന് പ്രതീക്ഷിക്കാവുന്ന നിയമനടപടികളും ചർച്ചക്ക് വന്നേക്കാം. സോളർകേസ് അന്വേഷിച്ച മുൻ സംഘത്തിന്റെ തലവൻ എ,.ഹേമചന്ദ്രനും മറ്റ് ചില ഉദ്യേഗസ്ഥരും അവർക്ക് നേരെകൈക്കൊണ്ട നടപടികളിലുള്ള കടുത്ത അതൃപ്തി ചീഫ് സെക്രട്ടറിയെയും ആഭ്യന്തരവകുപ്പ് അഡിഷണൽചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്. ഇതും സർക്കാരിന് അവഗണിക്കനാവില്ല. ഇക്കാര്യങ്ങൾപരിഗണിച്ചാവും ഉത്തരവിറക്കുക. പക്ഷെ ഒരാഴ്ച ഇത് വൈകിതെന്താണെന്ന ചോദ്യത്തിന് മുന്നിൽസർക്കാർ മൗനം പാലിക്കുകയാണ്.