തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിക്കാനിടയാക്കിയത് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഗുരുതരവീഴ്ചയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. വെന്റിലേറ്റർ ഒഴിവില്ലായിരുന്നൂവെന്ന മെഡിക്കൽ കോളജിന്റെ വാദം സ്ഥിരീകരിക്കാനായില്ല. അന്വേഷണവുമായി മെഡിക്കൽ കോളജ് അധികൃതർ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനം. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
മുരുകന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മെഡിക്കൽ കോളജിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പൊലീസിന്റെ അന്വേഷണം. മെഡിക്കൽ കോളജിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇവയാണ്. അതീവ ഗുരുതരാവസ്ഥയിൽ മുരുകനെ ആശുപത്രിയിലെത്തിച്ചപ്പോൾ ന്യൂറോ വിഭാഗത്തിൽ പ്രധാന ഡോക്ടറുണ്ടായിട്ടും പി.ജി ഡോക്ടറെയാണ് പരിശോധനക്കയച്ചത്. വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് പ്രാഥമിക പരിശോധനയിൽ ബോദ്യമായെങ്കിലും രണ്ടര മണിക്കൂർ കാത്ത് കിടന്നിട്ടും ചികിത്സാ സൗകര്യമൊരുക്കിയില്ല. വെന്റിലേറ്ററില്ലാത്തതാണ് ഈ വീഴ്ചയ്ക്കെല്ലാം കാരണമായി മെഡിക്കൽ കോളജ് മുന്നോട്ട് വയ്ക്കുന്ന വാദമെങ്കിൽ അതും പൊലീസ് തള്ളിക്കളയുകയാണ്. ആ സമയം ഉപയോഗത്തിലിരുന്ന വെന്റിലേറ്ററുകളുടെ കൃത്യമായ കണക്ക് നൽകാനാവശ്യപ്പെട്ടിട്ടും ഇതുവരെ മെഡിക്കൽ കോളജ് അധികൃതർ നൽകിയില്ല. അതുകൊണ്ട് തന്നെ െവന്റിലേറ്ററില്ലായെന്നത് സത്യമാണോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തായാലും ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഡോക്ടർമാർ കാട്ടിയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴക്കൂട്ടം എ.സി.പി തയാറാക്കിയ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനും സമർപ്പിച്ചു. കൊല്ലത്ത് വാഹനാപകടത്തിൽ പരുക്കേറ്റ മുരുകൻ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതോടെയായിരുന്നു മെഡിക്കൽ കോളജിലെത്തിയത്. വീഴ്ചയില്ലെന്ന മെഡിക്കൽ കോളജ് ഉപസമിതിയുടെ റിപ്പോർട്ടിന് പൂർണമായും തിരുത്തികയാണ് പൊലീസ് അന്വേഷണം.