അങ്കമാലിയിലെ പഴയ മാംസമാർക്കറ്റിൽ വെട്ടിയരിഞ്ഞിട്ടിരിക്കുന്ന പന്നിത്തലകൾക്കിടയിൽ കിടന്നു ജീവനു വേണ്ടി യാചിച്ച രംഗം സേവ്യർ പാലാട്ടിക്ക് ഇന്നും മറക്കാൻ പറ്റില്ല. ചുറ്റും നിൽക്കുന്ന ഗുണ്ടകളുടെ കയ്യിൽ മാടിനെ അറക്കുന്ന കത്തികളായിരുന്നു. അതു കഴുത്തിൽ അമർത്തിയിട്ടാണ് തുറവൂരിലുണ്ടായിരുന്ന 32 സെന്റ് ഭൂമി ക്വട്ടേഷൻ സംഘം എഴുതി വാങ്ങിയത്.
മാർക്കറ്റിനു പുറത്ത് എല്ലാറ്റിനും കാവൽ നിന്നുകൊണ്ട് പൊലീസ് പട്രോളിങ് വാഹനവും ഗുണ്ടകളുടെ ഫോണിന്റെ മറുതലയ്ക്കൽ ചില അഭിഭാഷകരും ഉണ്ടായിരുന്നെന്നു സേവ്യർ തിരിച്ചറിഞ്ഞതു പിന്നീടാണ്. ഈയിടെ നടന്ന ചാലക്കുടി ക്വട്ടേഷൻ കൊലയിൽ പ്രതിസ്ഥാനത്തുള്ള സംഘമായിരുന്നു സേവ്യറിനു നേരെയും അന്നു കൊലവിളി മുഴക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ ഭൂമിക്കച്ചവടങ്ങൾ തൊട്ട് ഗൾഫിലെ ഹോട്ടൽ വ്യവസായങ്ങൾ വരെ നിയന്ത്രിക്കുന്നതും എംഎൽഎയെ സ്ത്രീവിഷയത്തിൽ കുടുക്കിയതും ഇതേ സംഘമാണെന്നാണു സൂചന. തന്നെ തട്ടിക്കൊണ്ടുപോയി ഭൂമി എഴുതിയെടുത്ത സംഭവം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടു സേവ്യർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ചാലക്കുടിയിലെ ഭൂമി ഇടപാടുകാരന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഏഴാം പ്രതിയാക്കിയ അഡ്വ. സി.പി. ഉദയഭാനുവിന്റെ ജൂനിയറായിരുന്നു സേവ്യർ, കുറച്ചു വർഷങ്ങൾക്കു മുൻപ്. തുറവൂരിൽ നിന്ന് അങ്കമാലിയിലേക്കു വീടു മാറിയതിനു പിന്നാലെയാണു സംഭവം. സേവ്യറിന്റെ പേരിൽ തുറവൂരിലുള്ള 32 സെന്റ് ഭൂമി വിൽക്കാൻ താൽപര്യമുണ്ടെന്ന് അങ്കമാലിയിലെ ഒരു ഏജന്റിനെ അറിയിച്ചു.
ഭൂരേഖകളുടെ പകർപ്പും നൽകി. സേവ്യറിന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കിയ മാഫിയാസംഘം തുറവൂരിലെ ഭൂമി ഒരു ഗൾഫുകാരന് വലിയ വിലയ്ക്കു കൊടുത്തു. വെറും അഞ്ചു ലക്ഷം രൂപയ്ക്ക് തന്നെ ഒതുക്കാൻ ശ്രമിച്ചപ്പോഴാണു സേവ്യർ എതിർത്തത്. പ്രശ്നം പരിഹരിക്കുന്നതാണു നല്ലതെന്നു പൊലീസ് സ്റ്റേഷനിൽ നിന്നു ഭീഷണി കലർന്ന മുന്നറിയിപ്പു കിട്ടിയെങ്കിലും കോടതിയിൽ കാണാമെന്ന നിലപാടിലായിരുന്നു സേവ്യർ. അന്നു രാത്രി സേവ്യറിനെ വീടിനു മുന്നിൽ നിന്നു തട്ടിക്കൊണ്ടു പോയി. പഴയ മാർക്കറ്റിനു പിന്നിൽ മാടുകളെ അറക്കുന്ന സ്ഥലത്താണ് ഏഴു മണിക്കൂറോളം സേവ്യറിനെ തടവിൽ വച്ചത്. കൊന്നു പൊട്ടക്കിണറ്റിൽ തള്ളുമെന്നായിരുന്നു ഭീഷണി. സേവ്യറിനെ തട്ടിക്കൊണ്ടു പോയതായി സ്ഥലത്തെ നഗരസഭാ കൗൺസിലർ പൊലീസിനെ അറിയിച്ചെങ്കിലും പട്രോളിങ് സംഘം വന്നു മാർക്കറ്റിനു കാവൽ നിൽക്കുകയായിരുന്നു എന്നു സേവ്യർ പറയുന്നു. ഒടുവിൽ അവർ പറയുന്ന വിലയ്ക്ക് ഭൂമി എഴുതിക്കൊടുക്കാം എന്നു സമ്മതിച്ചതോടെയാണു സേവ്യറിനെ വിട്ടയച്ചത്. കിടങ്ങൂരിലെ തൂങ്ങിമരണം കിടങ്ങൂരിൽ യുവാവിന്റെ കല്യാണം നടത്തിക്കൊടുത്തതും സേവ്യറിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ അംഗമായിരുന്നു.
പെൺകുട്ടിക്കു മൂന്നു ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ അണിയിച്ചുകൊടുത്തത്. നാട്ടുകാർ മുഴുവൻ പ്രശംസിച്ചു. രണ്ടാഴ്ചത്തെ വിവാഹബന്ധത്തിനു ശേഷം മുൻനിശ്ചയിച്ച പോലെ പെൺകുട്ടി സ്വർണവുമായി മുങ്ങി. താൻ നൽകിയ സ്വർണം ചോദിച്ച് ഗുണ്ട, യുവാവിന്റെ വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങി. പണമില്ലെന്നു പറഞ്ഞപ്പോൾ വീടും പത്തു സെന്റ് സ്ഥലവും എഴുതിക്കൊടുക്കാനായി സമ്മർദം. ഒടുവിൽ വസ്തു അയാൾക്ക് എഴുതിക്കൊടുത്ത്, യുവാവ് ജീവനൊടുക്കുകയായിരുന്നു എന്നു നാട്ടുകാർ പറയുന്നു. ഇതും പക്ഷേ, പൊലീസിന്റെ അന്വേഷണത്തിൽ സ്വാഭാവിക മരണമായി മാറി. പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ കന്റീൻ കരാർ എടുത്തിരുന്ന ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചതിനു പിന്നിലും അങ്കമാലിയിലെ ഈ കിരീടം വയ്ക്കാത്ത രാജാക്കന്മാർ തന്നെയാണെന്നാണു സൂചന. റിയൽ എസ്റ്റേറ്റ് അഥവാ പണം പൂക്കുന്ന മരങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലകൾ പണം പൂക്കുന്ന മരങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെ ഗുണ്ടാത്തലവൻമാരായ ചില രാഷ്ട്രീയക്കാർ പതുക്കെ ഇതിലേക്കു കള്ളപ്പണം നിക്ഷേപിച്ചു തുടങ്ങി.
കൊച്ചി കേന്ദ്രീകരിച്ചാണു ചിലർ വിത്തുകളെറിഞ്ഞത്. മരട്, കുണ്ടന്നൂർ, കുമ്പളം മേഖലയിലെ നിർമാണ മേഖലയിലായിരുന്നു ഗുണ്ടാസംഘങ്ങളുടെ കടന്നുകയറ്റം കൂടുതൽ. നിർമാണ പ്രദേശങ്ങളിലെ റവന്യു ഓഫിസ്, റജിസ്ട്രേഷൻ ഓഫിസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കാര്യസാധ്യത്തിനായി ഏജന്റുമാരെ നിയോഗിക്കുകയാണ് ആദ്യപടി. കമ്മിഷൻ നിശ്ചയിച്ചാണ് ഇടപാടുകൾ. ചില രാഷ്ട്രീയക്കാർകൂടി ഇതിലേക്കു കടന്നു വന്നതോടെ യഥാർഥ നിർമാണ കരാറുകാരും തൊഴിലാളികളും ജോലികൾ ഏറ്റെടുക്കാൻ ഭയക്കുന്ന സാഹചര്യമാണു കൊച്ചിയിൽ പലയിടത്തും. നിർമാണ സൈറ്റിലെ പൈലിങ് ചെളി വാരിമാറ്റുന്ന ജോലിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പൽ വൈസ് ചെയർമാനും കൗൺസിലറും കൂടി ക്വട്ടേഷൻ നൽകി, സ്വന്തം പാർട്ടിക്കാരനെ തട്ടിക്കൊണ്ടു പോയത് ഒരു വർഷം മുൻപാണ്. നഗരത്തിലെ ഫ്ലാറ്റിൽ തടങ്കലിലാക്കിയ ശേഷം വിവസ്ത്രനാക്കി മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ചെളി മാറ്റാനുള്ള കരാർ അവർ പറയുന്ന വ്യക്തിക്കു നൽകിയില്ലെങ്കിൽ മകനെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നും ഭീഷണി മുഴക്കിയതോടെ കരാറിൽ നിന്നു പിൻമാറി. ‘അദ്ദേഹത്തെക്കൂടി ഒന്നു കണ്ടേക്കൂ...’ എറണാകുളത്തെ സർക്കാർ ആശുപത്രിയിലെ ഡോക്ടർ എളമക്കരയിൽ വീടുവയ്ക്കാൻ 10 സെന്റ് സ്ഥലം വാങ്ങി. ആധാരം റജിസ്റ്റർ ചെയ്യാൻ സബ് റജിസ്ട്രാർ ഓഫിസിലെത്തിയപ്പോൾ, ഒരുദ്യോഗസ്ഥൻ സമീപിച്ചു.
പ്രദേശത്തെ മുൻ ഡിവൈഎഫ്ഐ നേതാവിന്റെ പേരു സൂചിപ്പിച്ച ശേഷം ഉദ്യോഗസ്ഥൻ പറഞ്ഞു: ‘അദ്ദേഹത്തെക്കൂടി ഒന്നു കണ്ടേക്കൂ കേട്ടോ’. ഇടനിലക്കാരില്ലാതെയാണു താൻ സ്ഥലം വാങ്ങിയതെന്നും ആരെയും കാണേണ്ട കാര്യമില്ലെന്നും ഡോക്ടർ മറുപടി നൽകി. ഈ നേതാവ് അറിയാതെ ഒരുവിധ ഭൂമിവിൽപനയും കലൂർ, എളമക്കര ഭാഗങ്ങളിൽ നടക്കില്ലെന്നാണു സംസാരം. റജിസ്ട്രാർ ഓഫിസിലും പൊലീസ് സ്റ്റേഷനിലുമെല്ലാം ചാരൻമാരുണ്ട്. പാർട്ടി പ്രാദേശിക നേതാവ് പ്രതിയായ തട്ടിക്കൊണ്ടുപോകൽ കേസിൽ കൂട്ടുപ്രതിയായിരുന്നു ഇയാൾ. വനിതാ സംരംഭകയെ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തി കാറും വീടിന്റെ രേഖകളും തട്ടിയെടുത്ത കേസിലും പ്രതിയാണ്. ഗുണ്ടായിസമില്ലാതെ കച്ചവടം നടക്കില്ല കൊച്ചിയിൽ കണ്ണായ സ്ഥലത്ത് പ്രമുഖ ഹോട്ടൽ ഗ്രൂപ്പ് സ്ഥലം കണ്ടെത്തി. നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ ബന്ധമുള്ളയാളാണു ബ്രോക്കർ. ഒൻപത് ഓഹരിക്കാരുള്ള വസ്തുവിന് അഡ്വാൻസ് മാത്രം 12 കോടി രൂപ. പണം നൽകാൻ സ്ഥാപനം തയാർ. പക്ഷേ, ഓഹരിക്കാർ എല്ലാവരും ഒപ്പിടണം. താൻ ഗാരന്റിയാണ്, തൽക്കാലം രണ്ടുപേർ മാത്രം വരുമെന്നു ദല്ലാൾ രാഷ്ട്രീയക്കാരൻ. തർക്കം മൂത്തു ഭീഷണിയിൽ എത്തി. തന്നെ ഒഴിവാക്കിയാൽ സ്ഥലം വിൽപന നടക്കില്ലെന്നു ദല്ലാൾ. ഗുണ്ടകളും രംഗത്തെത്തി. എതിർകക്ഷിയും ഗുണ്ടകളെ ഇറക്കിയതോടെ ക്രമസമാധാന പ്രശ്നമായി. ഒടുവിൽ ഹോട്ടൽ ഗ്രൂപ്പ്, സ്ഥലമുടമകളെ നേരിട്ടു ബന്ധപ്പെട്ടു. അപ്പോഴാണു ദല്ലാൾ വില കൂട്ടിയാണു പറഞ്ഞതെന്നു ബോധ്യമായത്. ഇരുകൂട്ടരും ഗുണ്ടകളെ ഇറക്കി.
റജിസ്ട്രേഷൻ ഓഫിസിൽ പൊലീസിന്റെ സംരക്ഷണത്തിൽ കച്ചവടം പൂർത്തിയാക്കി. ദല്ലാൾ വിട്ടില്ല. മാലിന്യപ്രശ്നത്തിന്റെ പേരിൽ പാർട്ടിയുടെ യുവജന സംഘടനയെ രംഗത്തിറക്കി സമരം നടത്തി. നിലം നികത്താൻ പൂർണ പിന്തുണ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്ന കൃഷിസ്ഥലങ്ങളെ പുരയിടമാക്കി മാറ്റി കെട്ടിടസമുച്ചയങ്ങൾ നിർമിക്കുന്നതിലാണു പാലക്കാട് ജില്ലയിൽ റിയൽ എസ്റ്റേറ്റ് മാഫിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി ‘ക്വട്ടേഷനെടുത്ത’ രാഷ്ട്രീയ – ഉദ്യോഗസ്ഥ– റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ കൂട്ടുകെട്ടു ശക്തമാണ്. താലൂക്ക് ഓഫിസുകളും കലക്ടറേറ്റും കേന്ദ്രീകരിച്ച് ഒരു ലോബി തന്നെ രംഗത്തുണ്ട്. കണ്ണാടി പഞ്ചായത്തിൽ വൻകിട കെട്ടിട സമുച്ചയം നിർമിക്കാൻ റോഡ് വരെ നിർമിച്ചു. ഈ സ്ഥലത്ത് ഏതാനും വർഷം മുൻപുവരെ കൃഷി നടത്തിയതിനുള്ള രേഖ കണ്ടെടുത്തതോടെയാണു പദ്ധതി നിലച്ചത്. പാലക്കാട് നഗരത്തിനു സമീപം പുഴയോരത്ത് ഫ്ലാറ്റ് സമുച്ചയം നിർമിച്ചതു കയ്യേറ്റമാണെന്നും കെട്ടിടനിയമങ്ങൾ ലംഘിച്ചാണെന്നുമുള്ള വിവാദം തുടങ്ങിയിട്ടു 10 വർഷത്തിലേറെയായി. വിവാദ വ്യവസായിയുടെ ഫ്ലാറ്റ് സമുച്ചയത്തിനെതിരെ മുൻപ് ഡിവൈഎഫ്ഐയും സിപിഎമ്മും സമരം നടത്തിയിരുന്നു. സിപിഎമ്മിൽ രണ്ടു ചേരികൾ ശക്തമായിരുന്ന കാലത്താണു സമരങ്ങൾ അരങ്ങേറിയത്. വിഭാഗീയത തീരുകയും ഒത്തുതീർപ്പുകൾ അകത്തും പുറത്തുമുണ്ടാകുകയും ചെയ്തതോടെ പണി പുനരാരംഭിച്ചു.
നഗരസഭാ പരിധിയിലുള്ള ഈ നിർമാണപ്രവർത്തനത്തിൽ നഗരസഭ മുൻപ് ഭരിച്ച യുഡിഎഫോ ഇപ്പോൾ ഭരിക്കുന്ന ബിജെപിയോ ഇടപെട്ടിട്ടില്ലെന്നതും കൗതുകകരം. കമ്പനിയുടെ ആളായും അവതരിക്കും ട്രേഡ് യൂണിയൻ നേതാവ് പ്രമുഖ കമ്പനി കൊച്ചി കുണ്ടന്നൂർ ജംക്‌ഷനു സമീപം വാങ്ങിയ മൂന്നരയേക്കർ പാടശേഖരം മണ്ണിട്ടു നികത്തുന്നതിനെതിരെ നടത്തിയ ജനകീയ സമരത്തെ നേരിടാൻ ഒരു മാസത്തോളമാണു സമീപത്തെ ലോഡ്ജിൽ ഗുണ്ടകൾ തമ്പടിച്ചത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു ആദ്യം സമരം. എന്നാൽ, ഗുണ്ടകൾക്കുള്ള പ്രതിഫലം കൊടുക്കാൻ കമ്പനിയുടെ ആളായി എത്തിയ കക്ഷിയെക്കണ്ടു സമരക്കാർ ഞെട്ടി. പാർട്ടിയുടെ ട്രേഡ് യൂണിയൻ സംഘടനയുടെ ആലപ്പുഴയിൽനിന്നുള്ള നേതാവ്! സമരംകൊണ്ടു ഫലമില്ലെന്നു കണ്ടതോടെ സമരക്കാരിൽ ചിലർ കോടതിയിൽ പോയി നിലം നികത്തലിനെതിരെ സ്റ്റേ സമ്പാദിച്ചു. എങ്കിലും ഇരുട്ടിന്റെ മറവിൽ ഇപ്പോഴും നികത്തൽ തുടരുന്നു. നേതാവ് തീരുമാനിക്കും; പ്രതിഫലം നിലമായോ പണമായോ കൊച്ചി നഗരത്തിൽ ഏറ്റവുമധികം റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടക്കുന്ന മരടിൽ ഭരണകക്ഷിയുടെ പ്രാദേശിക നേതാവാണ് റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളുടെ അവസാനവാക്ക്. ഒരു കോടിക്കു മുകളിൽ വിലയുള്ള ഏത് ഇടപാടിനും പണമായോ സ്ഥലമായോ എന്തെങ്കിലും നേതാവിനു കൊടുക്കണം. ബെനാമികളെ ഉപയോഗിച്ചു ചിട്ടി നടത്തുകയും ആ പണം ഉപയോഗിച്ചു റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയും കച്ചവടത്തിലെ തർക്കങ്ങൾ ഗുണ്ടകളെ ഇറക്കി പരിഹരിക്കുകയുമാണു രീതി. ക്വട്ടേഷൻ പുറത്തു കൊടുക്കില്ല.
ഇതിനായി പാർട്ടിയിൽ തന്നെ പ്രത്യേക അനുയായിവൃന്ദമുണ്ട്. നേതാവിനു നോട്ടമുള്ള ഭൂമി പറയുന്ന കാശിന്, പറയുന്നയാൾക്ക് എഴുതിക്കൊടുത്തില്ലെങ്കിൽ ഒന്നുകിൽ കൊടി നാട്ടും. അല്ലെങ്കിൽ, ആ ഭൂമിയിൽ തുടക്കമിടുന്ന സംരംഭം പൂട്ടിക്കും. 300 കോടി രൂപയുടെ ചിട്ടി തട്ടിപ്പു കേസിൽ രണ്ടു വർഷം മുൻപ് അറസ്റ്റിലായ നടത്തിപ്പുകാരൻ രേഖകൾ മുഴുവൻ സൂക്ഷിച്ചിരുന്നതു നേതാവിന്റെ വീട്ടിലായിരുന്നു. നിലം നികത്തിക്കൊടുക്കലാണ് നേതാവ് ഏറ്റെടുക്കുന്ന മറ്റൊരു ക്വട്ടേഷൻ. അനധികൃതമായി നിലം നികത്തേണ്ടവർ േനതാവിനെ സമീപിച്ച് ആശീർവാദം വാങ്ങിയാൽ മതി. നികത്തിത്തീരുംവരെ നേതാവിന്റെ ആളുകൾ കാവൽനിൽക്കും. നിലവിൽ തൃപ്പൂണിത്തുറ ബൈപാസിനടുത്ത് കണ്ടൽകാടുകളുള്ള ചതുപ്പ് വ്യാപകമായി നികത്തുന്നത് ഇദ്ദേഹത്തിന്റെ ആശീർവാദത്തോടെയാണ്. നാളെ: ബ്ലേഡ് മാഫിയ - പൊലീസ് ബന്ധം: മനുഷ്യാവകാശ കമ്മിഷനും വിലയില്ല