വികസനകാര്യത്തില്‍ സംവാദത്തിനുള്ള അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ആഗ്രഹിക്കുന്നതെങ്കിൽ വെല്ലുവിളി ഏറ്റെടുക്കുന്നെന്ന് പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.
സി.പി.എം -ബി.ജെ.പി വാക്പോര് തുടരുന്നു. അമിത്ഷായുടെ കഴിഞ്ഞദിവസത്തെ വെല്ലുവിളിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ബിജെപിയുടെ ഇരട്ട മുഖവും കാപട്യവും രാജ്യത്തിനു മുന്നിൽ വീണ്ടും തെളിഞ്ഞു. ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളം എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണ് വേങ്ങര ഫലം. അത് അമിത് ഷായ്ക്ക് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നെന്നും പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. ബിജെപി കേന്ദ്രനേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ പ്രചാരണങ്ങള്‍ കേരളത്തിന്റെ സമാധാനജീവിതം തകര്‍ക്കാനുദ്ദേശിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറയുന്നു. ജനരക്ഷായാത്രയ്ക്ക് ജനങ്ങളെ സ്വാധീനിക്കാനായില്ലെന്നും ബി.ജെ.പിയുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ഈ മാസം 21 മുതല്‍ ഇടതുമുന്നണി ജനജാഗ്രതയാത്ര നടത്തുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
പൊതുശത്രുവിനെ നേരിടാൻ കോൺഗ്രസ് സഹകരണമെന്ന സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദത്തേയും കോടിയേരി തള്ളി. കോൺഗ്രസിന്റെ സഹായത്തോടെ ബിജെപിയെ പ്രതിരോധിക്കാൻ പുറപ്പെട്ടാൽ ഇടതുപക്ഷം കുഴപ്പത്തിലാകുമെന്നും ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബിജെപിയാണെന്നും കോടിയേരി പറയുന്നു