പരമാവധി വയൽ ഒഴിവാക്കി കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിലൂടെ ബൈപാസ് നിർമിക്കാൻ ധാരണ. സർക്കാർ നിയോഗിച്ച സമിതി സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പൂർണ തൃപ്തരല്ലെങ്കിലും സർക്കാർ നിർദേശം അംഗീകരിക്കുന്നതായി സമരസമിതി നേതാക്കൾ പറഞ്ഞു.
സിപിഎമ്മിന് ഏറെ തലവേദനയുണ്ടാക്കിയ പാർട്ടിഗ്രാമത്തിലെ സമരത്തിന് പൂർണ വിരാമം. വൻതോതിൽ വയൽ നികത്തപ്പെടില്ലെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരക്കാർ ഒത്തുതീർപ്പിലെത്തിയത്. കീഴാറ്റൂരിന്റെ കിഴക്ക് വശത്തുകൂടി കടന്നുപോകുന്ന ബൈപാസിന് തെങ്ങ് ഉൾപ്പെടുന്ന കരഭൂമിയായിരിക്കും കൂടുതലും ഏറ്റെടുക്കുക.
അന്തിമ തീരുമാനം അറിയിക്കുന്നത് ദേശീയപാത അതോറിറ്റിയായിരിക്കുമെന്ന് ജയിംസ് മാത്യു എംഎൽഎ പറഞ്ഞു. സർക്കാർ നിയോഗിച്ച സമിതി നാട്ടുകാരെയും മാധ്യമങ്ങളെയും ഒഴിവാക്കി രാവിലെ കിഴാറ്റൂരിൽ സന്ദർശനം നടത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് സമരസമിതി നേതാക്കളെ കലക്ടറേറ്റിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചത്. കലക്ടറും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും എംഎൽഎയും ചർച്ചകൾക്ക് നേതൃത്വം നൽകി.