ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടുവെന്ന നടി സജിതാ മഠത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന 'മി ടൂ' ക്യാമ്പയിന്റെ ഭാഗമായായിരുന്നു സജിതയുടെ വെളിപ്പെടുത്തല്‍. എന്നാൽ താൻ എഴുതിയ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സജിതാ മഠത്തില്‍ വ്യക്തമാക്കുന്നു. തന്റെ സുഹൃത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി തന്റെ പേജിലും ചേർത്തതാണെന്നും അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും സജിതാ മഠത്തിൽ വ്യക്തമാക്കി.
സജിതാ മഠത്തിലിന്റെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ
എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാൻ #Metoo കാമ്പയിനിങ്ങിൽ പങ്കെടുക്കുമ്പോൾ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹൃത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാൻ എന്റെ പേജിലും ചേർത്തു. പിന്നീട് ഒട്ടനവധി സ്ത്രീകൾ അതേ പോസ്റ്റ് ഷെയർ ചെയ്തു.
ഓൺലൈൻ മാധ്യമങ്ങൾ പതിവുപോലെ കൂടുതൽ എരിവുകയറ്റി വാർത്തകൾ ചമഞ്ഞു. ഇപ്പോൾ എന്റെ പോസ്റ്റിെന്റ കമന്റുകളിൽ വലിയ പങ്കും "വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി "തുടങ്ങിയ ആക്രോശങ്ങളാണ് "എന്തു പറ്റി "എന്ന സ്നേഹാന്വേഷണങ്ങൾ വേറെയും 'എന്റെ സുഹൃത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാൻ യോജിക്കുന്നതിനാലാണ് ഞാൻ അത് പോസ്റ്റിയത്.
ക്ഷമിക്കണം എന്റെ പിഴ...
ഡാൻസ് ക്ലാസ്സ് വിട്ടു വരുമ്പോൾ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം, എന്റെ പിഴ
ബസ്സിൽ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് പിടിച്ചവനെ മുഖത്തടിച്ചതിനിടയിൽ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ, എന്റെ പിഴ
ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പൊലീസ് സ്റ്റേഷനിൽ പോവേണ്ടതായിരുന്നു., എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരൻ വാട്ട്സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകൾ എഴുതിയത് , എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമർത്താൻ ശ്രമിച്ചത്, എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡിൽ പകൽ നടന്നു പോയ എന്നെ 'മദ്യപിച്ച ആൺകൂട്ടം കയറി പിടിച്ചതും ഞാൻ ഓടി രക്ഷപ്പെട്ടതും, എന്റെ പിഴ
ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിയും ഭീഷണിയും, എന്റെ പിഴ