കൊലപാതകക്കേസിലെ ഒന്നാംപ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി. പാലക്കാട് കഞ്ചിക്കോട്ട് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ പ്രതി ജയകുമാറിനെയാണ് ചടയൻകാലായ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കേസന്വേഷണം തൃപ്തികരമല്ലെന്ന ബിജെപിയുടെ ആരോപണം നിലനിൽക്കെയാണ് വിവാദ തീരുമാനം.
കഴിഞ്ഞ വർഷം ഡിസംബർ 28 ന് സിപിഎം പ്രവർത്തകരുടെ തീവയ്പിനിടെ വീടിനു മുന്നിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കഞ്ചിക്കോട് ചടയൻകാല 'ശ്രീവത്സ'ത്തിൽ രാധാകൃഷ്ണനും , സഹോദരന്റെ ഭാര്യ വിമലാദേവിയും കൊല്ലപ്പെട്ടത്. ഇൗ കേസിലെ ഒന്നാം പ്രതി ജയകുമാറിനെയാണു സിപിഎം ചടയൻകാലായ് ബ്രാഞ്ച് സെക്രട്ടറിയായി ഇപ്പോൾ തിരഞ്ഞെടുത്തത്. മാത്രമല്ല കുറ്റിപ്പുറം മദ്യദുരന്തം ഉൾപ്പെടെ ഏതാനും കേസുകളിലും ജയകുമാറിന് പങ്കുണ്ടായിരുന്നതായാണ് സൂചന. നിലവിലെ ബ്രാഞ്ച് സെക്രട്ടറി രമേഷ് ബാബു തുടരട്ടെയെന്ന് ബ്രാഞ്ച് സമ്മേളനത്തിൽ ചില അംഗങ്ങൾ ഉന്നയിച്ചെങ്കിലും ഔദ്യോഗികപക്ഷം നിർദേശിച്ചതാണ് ജയകുമാറിന്റെ പേര്. കേസിൽ അന്യായമായി പ്രതിയാക്കിയെന്നാണ് ജയകുമാർ ഉൾപ്പെടെ മൂന്നു സിപിഎം പ്രവർത്തകർ പറയുന്നത്. ഇത് വ്യക്തമാക്കി സംസ്ഥാന സർക്കാരിനും സിപിഎം നേതൃത്വത്തിനും അപേക്ഷ നൽകിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുളള ആളിനെ സിപിഎം സംരക്ഷിക്കുന്നതിലൂടെ ബിജെപിയുടെ ആരോപണങ്ങൾക്ക് മൂർച്ചകൂടും.