നെല്ലിയാമ്പതി∙ സീതാർകുണ്ടിൽ സ്കൂട്ടർ നിർത്തിയിട്ടശേഷം കാണാതായ യുവാവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നു. നെല്ലിയാമ്പതിയിലെത്തിയ ഷൊർണൂർ സ്വദേശി രാജൻ പണിക്കരുടെ മകൻ രാകേഷിനെ (28) കാണാതായതിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടില്ല. നെല്ലിയാമ്പതിയിൽ തിരച്ചിൽ നടത്തവേ ഷൊർണൂരിലെ ഒരാൾ രാകേഷിനെ കൊച്ചി ലുലു മാളിൽ കണ്ടതായി സംശയം പ്രകടിപ്പിച്ചിരുന്നു.
തുടർന്നു പൊലീസ് അവിടെ എത്തി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. സ്വിച്ച് ഓഫ് ആയ നിലയിലാണെങ്കിലും സിം മാറി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി രാകേഷിന്റെ ആധാർ നമ്പർ സിംകാർഡ് വിതരണം നടത്തുന്ന മൊബൈൽ കേന്ദ്രങ്ങൾക്കു നൽകിയിട്ടുണ്ട്. പൊലീസ് ഡോഗ് സ്ക്വാഡ് നടത്തിയ തിരച്ചിൽ പ്രകാരം വനത്തിനകത്തേക്കു പോയതായ സൂചന ലഭിച്ചിരുന്നില്ല.
സ്കൂട്ടർ കാണപ്പെട്ട ഭാഗത്തു നിന്നു പുലയമ്പാറ റോഡ് വഴി മിന്നാംപാറ വളവിലാണു പൊലീസ് നായ യാത്ര അവസാനിച്ചത്. വരുംദിവസങ്ങളിൽ വനത്തിൽ തിരച്ചിൽ നടത്താനാണ് ആലോചനയെന്നു പൊലീസ് പറഞ്ഞു. ഇതിനു വനപാലകരുടെ സഹായവും തേടിയിട്ടുണ്ട്. ജ്യോതിഷം സംബന്ധിച്ച ജോലിയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളിലേക്കു കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ലുലു മാളിലുമില്ല; യുവാവിനായി വനത്തിൽ വീണ്ടും തിരച്ചിൽപുതിയ സ്കൂട്ടറിനു കിട്ടിയ റജിസ്ട്രേഷൻ നമ്പർ യാത്രയുടെ തലേന്നാണ് നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലിനു രാവിലെ 11നു വീട്ടിൽ നിന്നിറങ്ങിയ യുവാവിന്റെ സ്കൂട്ടർ സീതാർകുണ്ട് വ്യൂ പോയിന്റിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടതോടെയാണു കൊക്കയിൽ തിരച്ചിൽ നടത്തിയത്. വനംവകുപ്പിന്റെ പോത്തുണ്ടി ചെക്പോസ്റ്റിൽ എഴുതികൊടുത്തത് ഒരാൾ മാത്രമാണെന്നാണെങ്കിലും സീതാർകുണ്ട് എത്തും മുൻപ് സ്വകാര്യ എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തിൽ എഴുതി കൊടുത്തത് രണ്ടുപേർ എന്നായിരുന്നു. പോത്തുണ്ടി കടക്കുമ്പോൾ ഒരാളും നെല്ലിയാമ്പതി എത്തിയപ്പോൾ രണ്ടുപേർ ഉണ്ടെന്ന വിവരവുമാണു പൊലീസ് അന്വേഷണത്തെ കുഴക്കിയത്.