ബേപ്പൂർ പുറംകടലിൽ മൽസ്യബന്ധന ബോട്ടിൽ ഇടിച്ച് കടന്നുകളഞ്ഞ കപ്പലിനെക്കുറിച്ച് നിർണ്ണായക വിവരം ലഭിച്ചതായി സൂചന. രണ്ടു വിദേശ കപ്പലുകളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം തടഞ്ഞിട്ടു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ബേപ്പൂർ തുറമുഖത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ഉണ്ടായ അപകടത്തിൽ രണ്ടു പേരെ മാത്രമേ രക്ഷപ്പെടുത്താനായുള്ളൂ. ഒരാളുടെ മൃതദേഹം ലഭിച്ചു. മൂന്നു പേരെ കുറിച്ച് യാതൊരു വിവരവുമില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംശയം തോന്നിയ രണ്ടു വിദേശ കപ്പലുകളെ പുറം കടലിൽ തടഞ്ഞിട്ടത്. ചോദ്യം ചെയ്യലിന് ശേഷമേ ഇന്ത്യൻ സമുദ്രാതിർത്തി കടക്കാവൂ എന്നു കേന്ദ്ര സർക്കാരിന്റെ ഷിപ്പിങ് ഡയറക്ടർ ജനറൽ നിർദേശം നൽകി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിയ്ക്കണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തണമെന്നാണ് ആവശ്യം.
അതിനിടെ കപ്പലിടിച്ച് മുങ്ങിപ്പോയ ബോട്ട് ഉയർത്തിയെടുക്കണമെന്നവശ്യപ്പെട്ടു കാണാതായവരുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹങ്ങൾ ബോട്ടിൽ കുടുങ്ങി കിടക്കുന്നുണ്ടാകാമെന്നാണ് ഇവരുടെ സംശയം.