സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകും. വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷക്ക് പുറമെയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. അതേസമയം സോളർ അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
സോളർകമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് ആവശ്യപ്പെട്ട് , ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന് പിറകെ, റിപ്പോർട്ടിന്റെ പകർപ്പ് നൽകാനാവില്ലെന്ന് മന്ത്രി എ.കെ.ബാലൻ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾകണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് കത്തുനൽകാനുള്ള ഉമ്മൻചാണ്ടിയുടെ തീരുമാനം. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയെ കുറിച്ച് , അതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനല്ലാതെ മന്ത്രി അഭിപ്രായം പറയുന്നത് തെറ്റായ കീഴ‌്‌വഴക്കമാണ്. ആരോപണവിധേയനായ വ്യക്തിക്ക് സാമാന്യനീതി നിഷേധിക്കുന്നതിന് ഇത് കാരണമാകും. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാവും മുഖ്യമന്ത്രിക്ക് കത്ത് നൽകുക. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന സൂചന ഉണ്ടായിരുന്നു.
ഉടനെ അത് ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് എന്ന് ഇറങ്ങുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചെ ഉത്തരവ് പുറത്തിറക്കാവൂ എന്നതാണ് ഉദ്യോഗസ്ഥർലഭിച്ചിരിക്കുന്ന നിർദ്ദേശം. ഉത്തരവിറങ്ങിയ ശേഷം രണ്ട് ദിവസത്തിനകം ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പീഡനക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന കാര്യം തീരുമാനിക്കും. അഴിമതിക്കേസ് അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘത്തെയും ചുമതലപ്പെടുത്തും.