മോട്ടോർ വാഹനവകുപ്പിൽ സ്ഥലം മാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ. ആർ.ടി.ഒ മാർ ഇനി ഒരിടത്ത് ഒരു വർഷത്തിൽ കൂടുതലിരിക്കാൻ പാടില്ല. ഒരു ജില്ലയിൽ അഞ്ചുവർഷത്തിൽ കൂടുതൽ അനുവദിക്കരുതെന്നും മൂന്നുമാസം കൂടുമ്പോൾ ചെക്ക് പോസ്റ്റിലുള്ളവരെ മാറ്റണമെന്നും ഉത്തരവിൽ പറയുന്നു. അഴിമതി ഇല്ലാതാക്കാനാണ് മാനദണ്ഡങ്ങളിലെ മാറ്റമെന്നാണ് വിശദീകരണമെങ്കിലും ഭരണക്കാർക്ക് വർഷംതോറും കൈക്കൂലി വാങ്ങാനുള്ള അവസരമായിരിക്കും ഇതുവഴിയുണ്ടാകുക.
മൂന്നുവർഷം കഴിയാതെ ഒരാളെ ഒരിടത്ത് നിന്ന് മാറ്റരുതെന്നാണ് സർക്കാരിന്റ സ്ഥലമാറ്റം സംബന്ധിച്ച പൊതുമാനദണ്ഡം. എന്നാൽ മോട്ടോർ വാഹനവകുപ്പിൽ ജീവനക്കാർ തുടർച്ചയായി മൂന്നുവർഷമിരിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന്റ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങളിലെ മാറ്റം. ഇതനുസരിച്ച് ആർ.ടി.ഒമാർ ഒരിടത്ത് ഒരുവർഷത്തിൽ കൂടുതൽ ഇരിക്കാൻ പാടില്ല. ജോയിന്റ ആർ.ടി.ഒമാർ രണ്ടുവർഷവും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർക്ക് രണ്ടുവർഷമായിരിക്കും ഒരിടത്തെ സേവന കാലാവധി. വർക്കിങ് അറേഞ്ച്മെന്റുകൾ പാടില്ല. നിലവിലുള്ളതെല്ലാം റദ്ദാക്കണം. അഞ്ചുവർഷം തുടർച്ചയായി ഒരേ ജില്ലയിൽ ജോലി ചെയ്യുന്നവരെ മറ്റ് ജില്ലകളിലേക്ക് മാറ്റണം. ചെക്ക് പോസ്റ്റുകളിൽ മൂന്നുമാസം കൂടുമ്പോൾ ആളെ മാറ്റണം. കേസുകളിൽ പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയേ നിയമിക്കാവു. ഗതാഗത കമ്മീഷണർക്കായിരിക്കും നിയമന അധികാരം. യോഗ്യരായവരെ കണ്ടെത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. ഒാരോ ചെക്ക് പോസ്റ്റുകളിലും അതാത് ആർ.ടി.ഒയുടെ കീഴിലുള്ളവരെയാണ് നിയമിച്ചിരുന്നതെങ്കിൽ ഇനി അതാത് സോണിലുള്ളവരേയും നിയമിക്കാമെന്നും ഉത്തരവിൽ പറയുന്നു. യോഗ്യരായവരുടെ പട്ടിക മുൻകൂട്ടി തയാറാക്കിവയ്ക്കണം.
വകുപ്പ് ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉന്നതഉദ്യോഗസ്ഥർക്കും വൻതുക കൈക്കൂലി കൊടുത്താണ് പല ഉദ്യോഗസ്ഥരും ആർ.ടി ഒാഫീസുകളിലും ചെക്കുപോസ്റ്റുകളിലും നിയമനം നേടിയെടുക്കുന്നത്. അതുകൊണ്ടുതന്നെ വർഷം തോറും സ്ഥലമാറ്റം വരുന്നതോടെ അഴിമതിക്കാർക്ക് ചാകരക്കാലമായിരിക്കും ഇനി.