സരിതയുടെ മൊഴിയിലും കത്തിലുമൂന്നി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരായ നിഗമനങ്ങളിലേക്കും നടപടികളിലേക്കും സോളർ കമ്മിഷനും സർക്കാരും എത്തിയപ്പോൾ, മുൻപ് ഈ നേതാക്കളെക്കുറിച്ചു സരിത പറഞ്ഞതെല്ലാം വിസ്മൃതിയിൽ. 2014 മാർച്ചിൽ എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ മൊഴി നൽകിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കു സരിത ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയത്.
ഒരു തെറ്റും ചെയ്യാത്ത മുഖ്യമന്ത്രി കല്ലെറിയപ്പെട്ടെന്നും മുഖ്യമന്ത്രിയെക്കുറിച്ചു മാധ്യമങ്ങൾ പറയുന്നതൊന്നും ശരിയല്ലെന്നുമായിരുന്നു സരിത പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെപ്പോലെ, പിതൃതുല്യനായി എല്ലാവരും കാണുന്ന, ഇത്രയും പ്രായമായ ഒരാളെവരെ ചേർത്തു പറയുന്നതിൽ വലിയ വിഷമമുണ്ടെന്നായിരുന്നു മറ്റൊരിക്കൽ സരിതയുടെ പ്രതികരണം. സോളർ കമ്മിഷനിൽ ബിജു രാധാകൃഷ്ണൻ സരിതയെ രഹസ്യ നടപടിയിലൂടെ എതിർവിസ്താരം ചെയ്തപ്പോഴും പെരുമാറ്റത്തിന്റെ കാര്യത്തിൽ സരിത ഉമ്മൻ ചാണ്ടിക്കു നൽകിയതു ക്ലീൻ ചിറ്റ്. ഉമ്മൻ ചാണ്ടി ഏതെങ്കിലും തരത്തിൽ തന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നു സരിത പറഞ്ഞതിന്റെ മൊഴിപ്പകർപ്പ് പുറത്തു വന്നിരുന്നു.
സരിതയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചുള്ള സിഡി ഉണ്ടെന്നു സോളർ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചു ബിജു രാധാകൃഷ്ണൻ കോയമ്പത്തൂർ യാത്ര നടത്തിയപ്പോൾ, അങ്ങനെയൊരു സിഡി ഇല്ലെന്നും ആരോപണം തെറ്റാണെന്നും ചാനൽ അഭിമുഖത്തിൽ സരിത പറഞ്ഞു. സരിതയുടെ കത്തും മൊഴിയും വിശ്വാസത്തിലെടുത്താണു സോളർ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട്. എന്നാൽ, പൊതുജനങ്ങളിൽനിന്നു കോടികൾ പിരിച്ചെന്ന 33 കേസുകളിൽ പ്രതിയായ സരിതയ്ക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നു ചോദിച്ചതു കേരള ഹൈക്കോടതിയാണ്. വിശ്വാസ്യത തെല്ലുമില്ലാത്ത സ്ത്രീ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിക്കെതിരെ പറയുന്നതിൽ എന്തു കാര്യമെന്നാണ് അന്നു കോടതി വാക്കാൽ ചോദിച്ചതെങ്കിൽ, ഇന്ന് അതേ സരിതയുടെ വാക്കു മുഖവിലയ്ക്കെടുത്താണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് എതിരെയുള്ള റിപ്പോർട്ടും നടപടിയും എന്നതാണു കൗതുകകരം.
സോളർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ ആരോപണങ്ങളുന്നയിക്കാൻ സിപിഎമ്മിൽനിന്നു 10 കോടിയും വീടും വാഗ്ദാനമുണ്ടായിരുന്നുവെന്ന സരിതയുടെ പഴയ വെളിപ്പെടുത്തലും പിന്നീടു ചർച്ചയായില്ല. ഒരു മലയാളം പ്രസിദ്ധീകരണത്തിൽ 2014 ഏപ്രിലിലെ അഭിമുഖത്തിലാണു ഗൗരവതരമായ വെളിപ്പെടുത്തൽ സരിത നടത്തിയത്. പിന്നീടു സോളർ കമ്മിഷന്റെ മുൻപിലും ഇക്കാര്യം സരിത ആവർത്തിച്ചു. തന്നെയും അഭിഭാഷകനെയും സ്വാധീനിക്കാനാണു സിപിഎമ്മിൽനിന്നു ശ്രമമുണ്ടായതെന്നായിരുന്നു അഭിമുഖത്തിൽ സരിത വെളിപ്പെടുത്തിയത്.