സ്കൂട്ടർ ഇടിച്ചു റോഡിൽ തെറിച്ചുവീണ വിദ്യാർഥിനിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രക്ഷകനായി. ഓച്ചിറ ഷീജാഭവനത്തിൽ മധുകുമാറിന്റെ മകൾ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിനി രശ്മിയെ (19) ആണ് രക്ഷപ്പെടുത്തിയത്. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കോളജ് ജംക്ഷനിൽ ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ബസ് ഇറങ്ങി കോളജിലേക്കു റോഡ് മുറിച്ചുകടക്കുമ്പോൾ രശ്മിയെ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
തെറിച്ചുവീണു ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ റോഡിൽ കിടന്ന രശ്മിയെ അതുവഴിയെത്തിയ രമേശ് ചെന്നിത്തല ഔദ്യോഗിക വാഹനത്തിൽ കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വേണ്ട സഹായങ്ങൾ ചെയ്യാൻ എംഎൽഎ ഓഫിസിൽനിന്നു ഉദ്യോഗസ്ഥരെ വരുത്തി ചുമതലപ്പെടുത്തിയ ശേഷമാണ് അദ്ദേഹം പോയത്. ട്രെയിനിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ രമേശ് ചെന്നിത്തല കാറിൽ എറണാകുളത്തേക്കു പോവുകയായിരുന്നു. രശ്മിയുടെ വലതുകാലിനു പരുക്കുണ്ട്.