മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന്റെ പാർക്കിങ് ഗ്രൗണ്ടിന് അനുവദിച്ചതിലും കൂടുതൽ വിസ്തൃതിയുണ്ടെന്ന് റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. കലക്ടർ ടി.വി. അനുപമയുടെ നിർദേശപ്രകാരം താലൂക്ക് സർവേ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് കലക്ടര്‍ നാളെ സമര്‍പ്പിച്ചേക്കും
ലേക്ക് പാലസിന്റെ പാർക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന കരുവേലി പാടശേഖരത്തിന്റെ പുറം ബണ്ട് അഞ്ചു മീറ്റർ വീതിയിലും 130 മീറ്റർ നീളത്തിലും ശക്തിപ്പെടുത്തുന്നതിനാണ് അന്നത്തെ കലക്ടർ അനുമതി നൽകിയത്. എന്നാൽ താലൂക്ക് സർവേ വിഭാഗം നടത്തിയ പരിശോധനയിൽ പുറംബണ്ടിന് 10 മീറ്റർ വീതിയും 300 മീറ്ററിൽ ഏറെ നീളവുമുണ്ടെന്നു കണ്ടെത്തി. കൂടാതെ പാടശേഖരത്തിന്റെ മോട്ടോർ തറയുടെ ഭാഗത്ത് നിലം നികത്തിയതായും വ്യക്തമായിട്ടുണ്ട്. റവന്യുസംഘത്തിന് പുറമെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന പൂര്‍ത്തിയാക്കി. അതിനിടെ പരിശോധന നടത്താനെത്തിയ സർവേ വിഭാഗത്തെ തടയാൻ നാട്ടുകാർ ശ്രമിച്ചു. ബണ്ട് പൊളിക്കുന്നതിനു വേണ്ടിയാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എതിർപ്പ്.
എന്നാൽ സര്‍വേയ്ക്ക് എത്തിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ നാട്ടുകാർ പിന്മാറി. പൊലീസ് സംരക്ഷണത്തിലായിരുന്നു പിന്നീട് പരിശോധന. മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരിയുടെ പേരിലുള്ളതാണ് പുറംബണ്ടായി ഉപയോഗിക്കുന്ന സ്ഥലം. ഇവിടെ കല്ലുകെട്ടി ബണ്ടു സംരക്ഷിക്കണമെന്നു കരുവേലി പാടശേഖര സമിതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജല വിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ ലേക്ക് പാലസ് ബണ്ട് നിർമിച്ചത്. നിർമാണം പൂർത്തിയായപ്പോൾ പാർക്കിങ്ങ് ഗ്രൗണ്ടിന്റെ വീതി ഇരട്ടിയോളവും നീളം മൂന്നിരട്ടിയായും വർധിപ്പിക്കുകയായിരുന്നു