കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനഘടകം സമര്‍പ്പിച്ച പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തുവന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും അർഹമായ പ്രാതിനിധ്യമില്ലാത്ത പട്ടികയിൽ പുതുമുഖങ്ങള്‍ പലരും 60 വയസ് കടന്നവരാണ്. രാജ്മോഹൻ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും ഒഴിവാക്കി. പട്ടികയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ദളിതർ, വനിതകൾ, യുവാക്കൾ എന്നിവർക്ക് മുപ്പത് ശതമാനം പ്രാതിനിധ്യം നൽകണമെന്നായിരുന്നു ഹൈക്കമാൻഡ് നിർദേശം. എന്നാൽ 282 അംഗ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള വനിതകൾ വെറും പതിനൊന്ന് പേർ. ഇടുക്കി, കൊല്ലം, എറണാകുളം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ പോലുമില്ല. പുതുമുഖങ്ങളിൽ വെറും പത്തുപേർ മാത്രമാണ് നാൽപത് വയസിന് താഴെയുള്ളവർ, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, എൻ.ശക്തൻ, എ. എ ഷുക്കൂർ , വി.ജെ പൗലോസ് എന്നിവർ പുതുമുഖങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ രാജ്മോഹൻ ഉണ്ണിത്താനെ ഒഴിവാക്കി. അനാരോഗ്യത്തിന്റ പേരിൽ വക്കംപുരുഷോത്തമനെയും ഉൾപ്പെടുത്തിയില്ല. ദളിത് വിഭാഗത്തിൽ നിന്ന് അഞ്ചുപേരാണ് പട്ടികയിലുള്ളത്.
തിരുവനന്തപുരത്ത് നിന്നുള്ള കോൺഗ്രസ് പ്രവർത്തകനും ജവഹർ ബാലജനവേദി ചെയർമാനുമായ ജി,വി ഹരി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് കാസർകോട്ടെ കാഞ്ഞങ്ങാട് ബ്ലോക്കിൽ നിന്ന്. കൊല്ലത്ത് നിന്നുള്ള കെ.പി.സി സി സെക്രട്ടറി എം.എം നസീറാകട്ടെ ഒറ്റപ്പാലം ബ്ലോക്കിൽ നിന്ന് കെ.പി.സി.സി അംഗമായിരിക്കുന്നത്. എ,െഎ ഗ്രൂപ്പുകൾ പട്ടിക വീതംവച്ചുവെന്ന് ആക്ഷേപം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തലുകൾ.
തിരുവനന്തപുരം ജില്ലയിൽ സ്വന്തം ബ്ലോക്കിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ച നേതാക്കൾ കുറവാണ്. ഡി.സി.സി ഭാരവാഹികളെ കെ.പി.സി.സി അംഗങ്ങളായി ഉൾപ്പെടുത്തില്ലെന്നായിരുന്നു തീരുമാനമെങ്കിലും തൃശൂർ ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ മണലൂർ ബ്ലോക്കിൽ നിന്നുള്ള കെ.പി.സി.സി അംഗമാണ്. ഗ്രൂപ്പുകൾ ഒഴിവാക്കിയെങ്കിലും വി.എം സുധീരൻ ഇടപെട്ട് പ്രതാപനെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. പട്ടികയ്ക്കെതിരെ കെ.മുരളീധരൻ അടക്കമുള്ളവർ നേരത്തെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നു