സോളര്‍ കേസില്‍ പ്രതിരോധത്തിന് തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. കമ്മിഷൻ റിപ്പോർട്ട് നൽകണം എന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കും മുൻപ് പരസ്യപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ, കെ.സി.ജോസഫ് അവകാശ ലംഘനത്തിന് നോട്ടിസ് നൽകി. ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിക്കാനാണ് ശ്രമമെന്ന് ഉമ്മൻചാണ്ടി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സോളർ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ കടുത്തനടപടികൾപ്രഖ്യാപിച്ച ശേഷമുള്ള അമ്പരപ്പിൽ നിന്നുണർന്ന് കോൺഗ്സ് നേതൃത്വം തുടർ നടപടികളിലേക്ക് കടന്നു. കമ്മിഷൻ റിപ്പോർട്ട് പൂർണ്ണരൂപത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറികെ.എം.എബ്രഹാമിന് അപേക്ഷനൽകി. വിവരാവകാശ നിയമപ്രകാരമാണ് അപേക്ഷ നൽകിയിരിക്കുന്നത്. റിപ്പോർട്ട് നൽകാതിരിക്കുകയോ, ഇത് സംബന്ധിച്ച തീരുമാനം സർക്കാർവൈകിപ്പിക്കുകയോ ചെയ്താൽ, കോടതിയെ സമീപിക്കാനാണ് ഉമ്മൻചാണ്ടിയുടെ തീരുമാനം. കമ്മിഷന്റെ കണ്ടെത്തലുകൾ അറിയുക തന്റെ അവകാശമാണെന്നാവും ഉമ്മൻചാണ്ടി നിലപാടെടുക്കുക. ഇക്കാര്യങ്ങൾവ്യക്തമാക്കി ഉമ്മൻചാണ്ടി ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഉമ്മൻ ചാണ്ടിയെ സോളർ കേസിൽ താൻ സഹായിച്ചെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സോളർകമ്മിഷൻ റിപ്പോർട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ , കെ.സി.ജോസഫ് അവകാശലംഘനത്തിന് നോട്ടിസ് നൽകി. ജുഡീഷ്യൽകമ്മിഷൻ റിപ്പോർട്ടും അതിൽസ്വീകരിച്ച നടപടികളും ആദ്യം അറിയിക്കേണ്ടത് നിയമസഭയെയാണ്. അതിന് പകരം വാർത്താസമ്മേളനത്തിലൂടെ വിവരങ്ങൾ പുറത്ത് വിട്ടത് സഭയോടുള്ള അവഹേളനമാണെന്ന് കെസി.ജോസഫിന്റെ നോട്ടിസ് പറയുന്നു.