സോളര്‍ റിപ്പോര്‍ട്ടില്‍ യുഡിഎഫിനെ വന്‍ കുരുക്കിലാക്കി തുടര്‍നടപടികളുമായി സര്‍ക്കാര്‍. മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ വിജിലൻസ്, ക്രിമിനൽ കേസെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സോളര്‍ തട്ടിപ്പിന് മുഖ്യ ഉത്തരവാദി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദേഹത്തിന്റെ ഓഫിസുമാണെന്ന കമ്മിഷന്റെ കണ്ടെത്തലുകൾ സർക്കാർ പൂര്‍ണമായും അംഗീകരിച്ചു. ആര്യാടൻ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവർക്കെതിരെയും കേസെടുക്കും.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും യുഡിഎഫിനെ ആകെയും പ്രതിരോധത്തിലാക്കുന്ന നടപടികളാണ് സോളർ അന്വേഷണ റിപ്പോർട്ടിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണൽസ്റ്റാഫും വലിയ തുകകൾ കൈക്കൂലി വാങ്ങി, സോളർതട്ടിപ്പിന് കൂട്ടു നിന്നു എന്നതാണ് കമ്മിഷന്റെ പ്രധാന കണ്ടെത്തൽ. കൂടാതെ കോന്നി, പെരുമ്പാവൂർ പൊലീസ് , സ്റ്റേഷനുകളിൽ കേസുകൾ നിലനിൽക്കുന്നുമുണ്ട്. ഇവയിൽ വിജിലൻസ്കേസും ക്രിമിനൽകേസും എടുക്കാനാണ് സർക്കാർ തീരുമാനം.
ഉമ്മൻചാണ്ടിക്കെതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനയി പ്രവർത്തിച്ചു എന്നത് മുൻനിറുത്തി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കും. സോളർ ടീമിനിനെ സഹായിച്ചു എന്ന കണ്ടെത്തലിൽ മുൻവൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെയും വിജിലൻസ് കേസെടുക്കും. ഈ ആരോപണവിധേയരായ മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെയും മുൻഅന്വേഷണസംഘത്തിനെതിരെയും നടപടി സ്വീകരിക്കും. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ആറുമാസത്തിനകും സോളർ റിപ്പോർട്ടും നടപടികളും നിയമസഭക്ക് മുന്നിൽവെക്കും.