സോളർ കേസ് ഇനി ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മുതൽ ഡി.ജി.പി എ.ഹേമചന്ദ്രൻ വരെ ഉള്ളവർക്കെതിരെയുള്ള ഉന്നതർക്കെതിരായ അന്വേഷണമാണ് സംഘം നടത്തുക. മുൻ അന്വേഷണസംഘത്തിലെ അംഗങ്ങളായ എ.ഹേമന്ദ്രനെയും കെ.പത്മകുമാറിനെയും ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുകയും ചെയ്തു.
സരിതയുടെയും ശ്രീധരൻനായരുടെയും പരാതികളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്ന കേസുകളാണ് പ്രത്യേക അന്വേഷണസംഘം തുടർന്ന് അന്വേഷിക്കുന്നത്. കൂടാതെ കേസ് അട്ടിമറിച്ചന്ന് കമ്മീഷൻ കണ്ടെത്തിയ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരായ അന്വേഷണവും സംഘത്തിന്റെ ചുമതലയാണ്. ലൈംഗികമായി പീഡിപ്പിച്ചു എന്ന സരിതയുടെ പരാതിയിൽ തുടർനടപടി എങ്ങനെയെന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്.
ഡി.ജി.പി രാജേഷ് ദിവാന് പുറമെ ഐ.ജി ദിനേന്ദ്ര കശ്യപ്, എസ്.പി പി.വി.രാജീവൻ, ഡി.വൈ.എസ്.പിമാർ, സി.ബി.സി.ഐ.ഡി ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്നതാണ് പുതിയ അന്വേഷണസംഘം. മുൻ അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരായ എ.ഹേമചന്ദ്രൻ, കെ.പത്മകുമാർ എന്നിവരെ ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റി സർക്കാർ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി സി.എം.ഡിയും പത്മകുമാറിനെ മാർക്കറ്റ് ഫെഡ് എം.ഡിയുമായാണ് നിയമിച്ചത്. പത്മകുമാറിനും ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണനും എതിരെ കേസെടുക്കും. സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കും. കേരള പൊലീസ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ആർ.അജിത്തിനെതിരെ വകുപ്പുതലനടപടിയും കേസും ഉണ്ടാകും.