കെ.എസ്.ആർ.ടി.സി പെൻഷൻകാർ വീണ്ടും പെരുവഴിയിൽ. പതിനയ്യായിരം രൂപയ്ക്ക് മുകളിലുള്ള ആർക്കും ഈമാസം പെൻഷൻ കിട്ടിയിട്ടില്ല. കുടിശിക കഴിഞ്ഞമാസം 30ന് മുമ്പ് കൊടുത്ത് തീർക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം കൂടി പാഴ്‌വാക്കായതോടെ നാൽപതിനായിരത്തോളം കുടുംബങ്ങളാണ് പെരുവഴിയിലായത്.
നൂറുകോടി രൂപയാണ് സർക്കാർ കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സിയ്ക്ക് അനുവദിച്ചത്. ഇതിൽ 71കോടി രൂപ ശമ്പളം കൊടുത്തു. ശേഷിച്ച 29 കോടിരൂപയിൽ പതിനായിരം കോടി ജീവനക്കാരുടെ എൽ.െഎ.സി വിഹിതം കൊടുക്കാനായി മാറ്റി വച്ചു. എന്നാൽ മന്ത്രിയുടെ ഒാഫീസിൽ നിന്നുള്ള കർശന നിർദേശത്തിന്റ അടിസ്ഥാനത്തിൽ പതിനയ്യായിരം രൂപയിൽ താഴെ പെൻഷനുള്ള 16367 പേർക്കായി കൊടുത്തു. ബാക്കിയുള്ള ഇരുപത്തിരണ്ടായിരം പേർക്ക് എന്ന് പെൻഷൻ കൊടുക്കുമെന്ന് ഒരു നിശ്ചയവുമില്ല. സർക്കാരിനോട് അൻപത് കോടി കൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ധനവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. പെൻഷൻ കുടിശിക സെപ്റ്റംബർ മുപ്പതിന് മുമ്പ് കൊടുത്ത് തീർക്കുമെന്നായിരുന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉറപ്പ്. ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പ കിട്ടാത്തതിനാൽ വാക്ക് പാലിക്കാനായില്ല. നാലരമാസത്തെ പെൻഷൻ കുടിശികയായതോടെ മരുന്നുപോലും വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് മിക്കവരും
രണ്ടുവർഷത്തേക്ക് പെൻഷൻ സർക്കാർ ഏറ്റെടുക്കുമെന്ന് ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വരുമാനം കൂട്ടാൻ ആദ്യം കെ.എസ്.ആർ.ടി.സിയുടെ ഭാഗത്ത് നിന്ന് ശ്രമം തുടങ്ങട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം ദുരിതാവസ്ഥ സർക്കാരിന്റ ശ്രദ്ധയിൽപെടുത്തേണ്ട പെൻഷൻ സംഘടനപോലും കൂടെ നിൽക്കുന്നില്ലെന്ന് ഒരു വിഭാഗം പെൻഷൻകാർ പറയുന്നു.