നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ്. മൂന്ന് വർഷം മുൻപ് വരെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ നഷ്ടം അന്‍പത് കോടി കടന്നു. പല പ്ലാന്റുകളിലും ഉൽപാദനം മൂന്നിലൊന്നായി കുറച്ചു. കോടികളുടെ തീറ്റയാണ് വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായെന്നാണ് ആക്ഷേപം. മുൻ സർക്കാരിന്റെ കാലത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം.
2017 ജനുവരിയില്‍ 300 ടൺ ശേ·ഷിയെന്ന് കൊട്ടിഘോഷിച്ച കോഴിക്കോട് തിരുവങ്ങൂർ പ്ലാന്റിലെ ഉൽപാദനം ദിവസേന 70 ടണ്ണിൽ ചുരുങ്ങി. കേരള ഫീഡ്സ് വാടകയ്ക്കെടുത്ത് പ്രവർത്തിപ്പിച്ചിരുന്ന പാലക്കാട്ടെ നാനൂറ് ടണ്‍ ശേഷിയുള്ള പ്ലാന്റ് പൂട്ടി. കരുനാഗപ്പള്ളി പ്ലാന്റിലെ ഉൽപാദനം മുന്നൂറ് ടണ്ണില്‍ നിന്ന് ദിവസേന നൂറിൽ താഴെയായി. ഇരിങ്ങാലക്കുട പ്ലാന്റിന്റെ പ്രവർത്തനം മാത്രമാണ് ഭേദം. വിൽപന ശരാശരിയിലും താഴ്ന്നതാണ് ഉൽപാദനം മൂന്നിലൊന്നായി കുറയ്ക്കാനിടയാക്കിയത്. കോടികളുടെ തീറ്റ കെട്ടിക്കിടന്ന് നശിക്കുന്നു. മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൂര്‍ണമായും നഷ്ടത്തിലേയ്ക്ക് പോകുന്ന സാഹചര്യമാണ്. ഇത് തീര്‍ത്തും ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. ഇത് ഉദ്യോഗസ്ഥ അഴിമതിയ്ക്ക് ഉദാഹരണമാണ്. സമഗ്രമായ അന്വേഷണം ആവശ്യമാണ്.
2012 ല്‍ സ്ഥാപനം ആറരക്കോടി ലാഭത്തിലായിരുന്നു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ലാഭ നഷ്ടമില്ലാതെ പ്രവർത്തിച്ചു. നിലവിലെ വരുമാനക്കുറവ് കേരളാ ഫീഡ്സിന്റെ നിലനിൽപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥ തലത്തിൽ ഏകോപനമില്ല. അഴിമതിയും ധൂർത്തും തടയാന്‍ ഫലപ്രദമായ നടപടിയില്ല. മറ്റ് സ്വകാര്യ തീറ്റക്കമ്പനികളുടെ വെല്ലുവിളിയെ മറികടക്കാനുള്ള പദ്ധതി പോലും ആലോചിക്കാൻ ഭരണസമിതി തയാറാകുന്നില്ല തുടങ്ങിയ വിമർശനങ്ങളാണുയരുന്നത്. ബോർഡ് യോഗത്തിൽ നഷ്ടം ചർച്ചയ്ക്കെടുത്താലും അടുത്ത തവണ തീരുമാനമെന്ന ഒഴുക്കൻ മട്ടിൽ പിരിയും. സാങ്കേതിക തടസങ്ങളിലൂന്നി നടപടി വൈകിയാൽ കേരളാ ഫീഡ്സും മറ്റൊരു വെള്ളാനയാകും.