ഒന്നിനും സമയമില്ലാത്തവരാണു നഗരത്തിലെ ആളുകൾ. രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത ജോലിത്തിരക്ക്. വീട്ടിൽ വന്നാൽ കിടക്കാനേ തോന്നൂ എന്നു പറയുന്നവരാണു പുതുതലമുറ വീട്ടമ്മമാർ. എല്ലാം കൂടി ‘മാനേജ്’ ചെയ്യാൻ കഴിയുന്നില്ലത്രേ. വീട്ടമ്മമാരുടെ ഈ തിരക്കുകൾ നേരത്തേതന്നെ മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട് പല ബിസിനസുകാരും. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ലേബലുകൾ തിരക്കുകാരെ പിടികൂടാനുള്ള അത്തരമൊരു ബിസിനസ് തന്ത്രമാണ്. നഗരത്തിന്റെ തിരക്കുജീവിതം എളുപ്പമാക്കുക എന്ന വലിയ സാധ്യത തുറന്നുകിടക്കുന്നതു കണ്ടെത്തിയതിൽ പലരും ചെറുപ്പക്കാരാണ്. എൻജിനീയറിങ്ങും മറ്റും പഠിച്ചുകഴിഞ്ഞ് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ച യുവാക്കൾ.
തുണിയലക്ക്, തേപ്പ്, വീടു വൃത്തിയാക്കൽ, അടുക്കള വൃത്തിയാക്കൽ, ഇറച്ചിയും മീനും പച്ചക്കറിയും വാങ്ങൽ, വളർത്തു മൃഗങ്ങളുടെ പരിചരണം, വീടുമാറ്റം തുടങ്ങി കൂടുതൽ സമയം ആവശ്യമായി വരുന്ന എല്ലാ ജോലികളും വീട്ടിൽ ചെന്നു ചെയ്തുകൊടുക്കുന്ന സംവിധാനവുമായാണു പിള്ളേർ എത്തുന്നത്. ഒന്നും അറിയാനില്ല, ഒന്നു വിരൽ തൊട്ടാൽ വീട്ടിൽ ആളുകളെത്തും. നേരത്തെ പറയുന്നതിനാൽ ഫീസിന്റെ കീര്യത്തിലും തർക്കമില്ല. അടുത്ത കോളിങ് ബെല്ലിൽ സംഗതി എന്താണെങ്കിലും റെഡി.
തുണിയലക്കും ഡ്രൈക്ലീനിങ്ങുമെല്ലാമടങ്ങുന്ന ലോൺട്രി ബിസിനസിന്റെ വിപണി രാജ്യത്ത് 200000 കോടി രൂപ കടന്നു. വീടു വൃത്തിയാക്കൽ, കിച്ചൻ ക്ലീനിങ്, ബാത്റൂം ക്ലീനിങ്, വളർത്തുമൃഗങ്ങളുടെ പരിപാലനം, സോഫ, കാർപെറ്റ് ക്ലീനിങ്, വാട്ടർ ടാങ്ക് ക്ലീനിങ്, കൊതുക്– ഈച്ച ശല്യം തീർക്കൽ, വീട് അലങ്കാരം, തുണിയലക്ക്, തേപ്പ് (ഇസ്തിരി) തുടങ്ങി വീട്ടുപടിക്കലെത്തുന്ന സേവനങ്ങളുടെ ബിസിനസ് കൊച്ചിയിൽ പച്ചപിടിച്ചു തുടങ്ങിയെന്നു മാത്രമല്ല, വളർന്നു പന്തലിക്കുകയുമാണ്. ഇതാ ചില ഉദാഹരണങ്ങൾ.. വൃത്തിയാക്കൽ ബിസിനസ് യുകെയിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ പഠിച്ച്, ബെൽജിയത്തിലും ഫ്രാൻസിലും ജോലി ചെയ്തു തിരികെ നാട്ടിലെത്തിപ്പോൾ ജെയ്സൻ പി. ജേക്കബിനെ അലട്ടിയതു നാട്ടിലെ വേസ്റ്റ് മാനേജ്മെന്റ് രീതിയുടെ പരാജയമായിരുന്നു. മാത്രമല്ല, മലയാളികളുടെ മാറിപ്പോയ ജീവിതരീതികളും. വളരെ ചെറിയ തോതിൽ പരസ്യമൊന്നുമില്ലാതെ ഹൈജീനിക്സ് എന്ന പേരിൽ ഒരു ക്ലീനിങ് കമ്പനി തുടങ്ങി.
വീടുകളിലെ ക്ലീനിങ് ആവശ്യാനുസരണം ചെയ്തുകൊടുക്കുന്ന ഒരു കമ്പനി. ഡീപ് ക്ലീനിങ്, റെഗുലർ ക്ലീനിങ് എന്നിങ്ങനെ ഏത് ഓഡറും സ്വീകരിക്കും. സൈറ്റ് കണ്ടശേഷം മുൻകൂട്ടി വില നിശ്ചയിക്കും. സാധാരണ ക്ലീനിങ് പോലെയല്ല, ചൂലും അടിച്ചുവാരിയും ഒന്നും വേണ്ട. എല്ലാം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളക്ലീനിങ് ആണ്. പെട്ടെന്നു പണി തീരുമെന്നു മാത്രമല്ല, വേറെയുമുണ്ടു പ്രത്യേകതകൾ. ജോലിക്കാർക്കൊപ്പം ഒരു സൂപ്പർവൈസറും വരും. ചില കാര്യങ്ങൾ ഈ ‘ബ്രാൻഡഡ്’ ക്ലീനിങ്ങിൽ ‘മസ്റ്റാ’ണ്. വീട്ടുകാരെ ശല്യപ്പെടുത്തില്ല, ഒരു മൊട്ടുസൂചി പോലും വീട്ടിൽ നിന്നു കാണാതാകില്ല, വീട്ടുകാരുടെ സ്വകാര്യതയെ ബാധിക്കില്ല, പതിവു പരദൂഷണങ്ങൾക്കും സാധ്യതയില്ല...ഇങ്ങനെ നീളും പ്രയോജനങ്ങൾ. വാക്വം ക്ലീനറും മോഡേൺ മോപ്പുകളും ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കും. ക്ലീനിങ് കമ്പനി തുടങ്ങി ഒന്നര വർഷം കഴിയുമ്പോൾ ജെയ്സന് 23 സ്റ്റാഫുണ്ട്. നാലു വാഹനങ്ങൾ, 75 സ്ഥിരം ഉപയോക്താക്കൾ, 575 ഉപയോക്താക്കൾ എന്നിങ്ങനെ പോകുന്നു കമ്പനി.
വെബ്സൈറ്റിലൂടെയും ഫോണിലൂടെയുമാണ് കമ്പനിയുടെ ഓപ്പറേഷൻ. തിരക്കു കാരണവും നല്ല ആളുകളെ കിട്ടാത്തതുകൊണ്ടും ആരോഗ്യപ്രശ്നങ്ങൾകൊണ്ടും സ്വയം വീട് വൃത്തിയാക്കാൻ കഴിയാത്തവരുമായി നല്ലൊരു ടാർഗറ്റ് കൊച്ചിയുലുണ്ട്. കസ്റ്റമൈസൈഡ് ബിസിനസിന്റെ കാലമാണിതെന്നാണ് ജെയ്സൻ പറയുന്നത്. ഓരോരുത്തർക്കും അവനവർക്കു വേണ്ടത് നൽകുക. ഡോർസ്റ്റെപ് ബിസിനസാണു ഭാവിയുടെ ബിസിനസ് എന്നും ഈ സംരംഭകൻ പറയുന്നു. സ്റ്റാർട്ടപ്പുകളായും അല്ലാതെയും തുടങ്ങിയ ഒട്ടേറെ ഹൗസ് ക്ലീനിങ് കമ്പനികളും ഇപ്പോൾ നഗരത്തിലുണ്ട്. സ്മാർട് പച്ചക്കറിക്കച്ചവടം ബിടെക് കഴിഞ്ഞപ്പോൾ തന്നെ ആന്റോ വർഗീസിനും ജിം ജോർജിനും ആകാശ് മാത്യുവിനും സുധീഷ് നാരായണനും തോന്നി ജോലിക്കു പോകേണ്ട, സ്വന്തമായി ബിസിനസ് തുടങ്ങിയാൽ മതിയെന്ന്. അങ്ങനെ സി ലാബ്സ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങി. പതിവു പോലെ വെബ്സൈറ്റ് ഡെവലപ്മെന്റും മറ്റുമായി ഇരുന്നപ്പോഴാണ് പിള്ളേർക്ക് കിടിലൻ ഐഡിയ തോന്നുന്നത്.
ഓൺലൈനായി ഒരു ഓർഗാനിക് പച്ചക്കറി വതരണം. അങ്ങനെ ഫാമിങ് കളേഴ്സ് എന്ന ബ്രാൻഡ് ആരംഭിച്ചു. ഊട്ടിയിൽ നിന്നു വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും നേരിട്ടുപോയി ശേഖരിച്ച് ഓൺലൈൻ ഓർഡറിലൂടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ബിസിനസ് ആരംഭിച്ചു. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണു ഡെലിവറി. ഓൺലൈനായി ഫാമിങ് കളേഴ്സ് സസ്ക്രൈബ് ചെയ്യുന്നവർക്ക് ഒരു ലിങ്ക് ലഭിക്കും. ഇതിലൂടെയാണ് ഷോപ്പിങ്. മുൻകൂർ ഓഡറുകളാണ് സ്വീകരിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ചാണു സാധനങ്ങൾ എത്തിക്കുന്നത്. ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ കമ്പനി ലാഭത്തിലേക്കു കടക്കുകയാണ്. 30 ലക്ഷത്തിന്റെ നിക്ഷേപം പുറത്തുനിന്നും കിട്ടി.
ഫാമിങ് കളേഴ്സ മാത്രമല്ല ഓർഗാനിക് പച്ചക്കറി വീട്ടുപടിക്കലെത്തിക്കുന്ന മറ്റു കമ്പനികളും നഗരത്തിലുണ്ട്. മീനേ..മീനേ.. ഓൺലൈനിൽ കടലിൽ നിന്നു നേരെ വാതിൽപ്പടിയിലേക്കു മീൻ എത്തിക്കാനായി ഫ്രഷ് ടുഹോം എന്ന സ്റ്റാർട്ടപ് ബംഗലൂരുവിൽ തുടങ്ങിയത് മലയാളികളാണ്. ഇപ്പോൾ പ്രമുഖ ദക്ഷിണേന്ത്യൻ നഗരങ്ങളിലെല്ലാം ഇവർ ഫ്രീസറിൽ വയ്ക്കാത്ത ഫ്രഷ് മീനും മാംസവും വീടുകളിലെത്തിച്ചു കൊടുക്കുന്നുണ്ട്. പ്രമുഖ രാജ്യാന്തര നിക്ഷേപകർ വരെ ഫ്രെഷ്ടുഹോമിൽ ഏഞ്ചൽ നിക്ഷേപം നടത്തി. 50 കോടിയുടെ വിറ്റുവരവുള്ള കമ്പനി അടുത്ത വർഷം 250 കോടി പ്രതീക്ഷിക്കുന്നതായി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മാത്യു ജോസഫ് പറഞ്ഞു. ഒരു ഓൺലൈൻ തുണിയലക്കൽ മുണ്ടോ ഷർട്ടോ സാരിയോ ഒക്കെ മാത്രമായിരുന്നു പണ്ട് ഡ്രൈക്ലീനിങ്ങിനും അലക്കാനും കൊടുത്തിരുന്നത്. ഇന്ന് കർചീഫ് വരെ അലക്കാൻ കൊടുക്കുന്നവരാണ് തിരക്കുജീവിതത്തിൽ നഗരവാസികൾ. കിച്ചൺ ടൗവൽ, ബെഡ്ഷീറ്റുകൾ, പുതപ്പുകൾ തുടങ്ങി ഏതു തുണികളും അലക്കി,ഉണക്കി, തേച്ച് കൊടുക്കുന്ന ഒട്ടേറെ കമ്പനികൾ നഗരത്തിലുണ്ട്.
ഓൺലൈനായിത്തന്നെ ബുക്ക് ചെയ്താൽ ആളുകൾ വീട്ടിലെത്തി വസ്ത്രങ്ങൾ കലക്ട് ചെയ്യും. ഓരോ വസ്ത്രത്തിനും അലക്കുന്നതിനും ഉണങ്ങുന്നതിനുമുള്ള തുക വെബ്സൈറ്റിലുണ്ട്. ഓൺലൈൻ ഷോപ്പിങ് പോലെ ലളിതമാണ് സൈറ്റുകൾ. പണം മുൻകൂറായി വേണമെങ്കിൽ അടയ്ക്കാം. അലക്കലും ക്ലീനിങ്ങും മാത്രല്ല, ഷർട്ടിന്റെ പൊട്ടിപ്പോയ ബട്ടൻ തുന്നിച്ചേർത്തു തരാനും തുണിയിൽ ആവശ്യാനുസരണം പശ ചേർക്കാനും പെർഫ്യൂം ചേർത്ത് അല്ക്കാനും ഇപ്പോൾ കമ്പനികളുണ്ട്. അതിവേഗം പാഞ്ഞ് വീട്ടുപടി വിപണി തുണിയലക്കലും വീടുവൃത്തിയാക്കലും പച്ചക്കറി വാങ്ങലും പോലെ തിരക്കിട്ട നഗരജീവിതത്തെ ലളിതമാക്കുന്ന ‘വീട്ടുപടി’ വിപണി ഇന്ന് അതിവേഗം വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. തുണിഅലക്ക് വിപണിയിൽ സംഘടിത മേഖലയുടെ (കമ്പനികളുടെ) പങ്കു പ്രതിദിനം വർധിക്കുകയാണ്. ക്വിക്കർ, ഹൗസ്ജോയ്, വാസപ്പ്, വിഷ്ടുവാഷ്, പിക് മൈ ലോൺട്രി, ഫാബ്രിക്കെയർ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കമ്പനികളാണ് ഇന്നുള്ളത്. ഇതിൽ പല കമ്പനികൾക്കും കൊച്ചിയുൾപ്പടെയുള്ള നഗരങ്ങളിൽ സേവനമുണ്ട്. ഒന്നു വിരൽത്തൊട്ടാൽ ഹെയർ സ്റ്റൈലിസ്റ്റ് വീട്ടിൽ വരുന്ന സലോൺ അറ്റ് ഹോം, ഫേഷ്യൽ വീട്ടിൽ ചെയ്തുതരുന്ന ഫേഷ്യൽ അറ്റ് ഹോം എല്ലാം നമ്മുടെ നഗരത്തിലും ആംഭിച്ചു കഴിഞ്ഞു. ജീവിതം വീണ്ടും ലളിതമാകുകയാണ്. അതാണു പുതുതലമുറ സംരംഭകരുടെ ലക്ഷ്യവും.