കഴിഞ്ഞ ഒരു മാസമായി നീണ്ടുനിന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാവേശം കൊട്ടിയിറങ്ങി. പറപ്പൂരിൽ രണ്ടു മുന്നണികളുടേയും പ്രവർത്തകർ ഒരേ സ്ഥലത്ത് സംഘടിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. വോട്ടെടുപ്പ് നടക്കുന്ന ബുധനാഴ്ച വരേയുള്ള സമയം നിശബ്ദ പ്രചാരണത്തിനുള്ളതാണ്.
മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായി അറിയപ്പെട്ട വേങ്ങരയിൽ ലീഗിനെപ്പോലും ഞെട്ടിച്ചു കൊണ്ട് നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ എല്ലാ ആവേശവും കലാശപ്പോരാട്ടത്തിൽ പ്രകടമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് വേങ്ങര ടൗണിൽ കലാശക്കൊട്ട് വേണ്ടന്നു വച്ചിരുന്നു. എന്നിട്ടും ഗ്രാമപ്രദേശങ്ങളിൽ നടന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.
ഒരു മുന്നണിക്ക് അനുവദിച്ച സ്ഥലത്ത് യു.ഡി. എഫും എൽ.ഡി.എഫും ഒന്നിച്ചു തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. പിന്നീട് വൻ പൊലീസ് സന്നാഹം വലയം തീർത്താണ് ഒരു മണിക്കൂറോളം പരിപാടി നടന്നത്. ഇനിയുള്ള നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ച വേങ്ങര പോളിങ് ബൂത്തിലേക്ക് നീങ്ങും.