മദ്യസംസ്കാരത്തിനെതിരെ ശക്തമായ ബഹുജനമുന്നേറ്റം തുടങ്ങുമെന്ന് കേരള ലത്തീൻ കത്തോലിക്കാ സഭ. കൊച്ചിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായ നടന്ന കത്തോലിക്കാ സഭയുടെ മിഷൻ കോൺഗ്രസ്, ബിസിസി കൺവൻഷന്റെ സമാപന വേദിയിലാണ് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യത്തിന്റെ പ്രഖ്യാപനം. സഭയുടെ മിഷനറി പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ പുറത്തേക്ക് വ്യാപിപ്പിക്കുന്ന പദ്ധതിക്കും തുടക്കമായി.
മദ്യമടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോകാനുള്ള തീരുമാനത്തോടെയാണ് വല്ലാർപാടം മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന സംഗമത്തിന് സമാപനമായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രൂപതകളുമായി സഹകരിച്ചാണ് മിഷനറി പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്ന ഹാർട്ടു ഹാർട്ട് ലിങ്കേജ് പദ്ധതി നടപ്പിലാക്കുന്നത്. മെത്രാൻമാർ പരസ്പരം ഉപഹാരങ്ങൾ കൈമാറിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
അൽമായവിശ്വാസികളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് സഭയുടെ വളർച്ച സാധ്യമാക്കേണ്ടത്. ഇതിനായി ശക്തമായ അൽമായ നിര ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കും മിഷൻ കോൺഗ്രസ് ബിസിസി കൺവൻഷൻ തുടക്കം കുറിച്ചു. 12 രൂപതകളിൽ നിന്നുള്ള അൽമായ പ്രതിനിധികൾക്ക് മിഷൻ ക്രോസും കൈമാറി. ലത്തീൻസഭ അടുത്ത പത്ത് വർഷം നടപ്പാക്കുന്ന പദ്ധതികളുടെ കർമരേഖയും കൺവൻഷനിൽ പ്രകാശനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുപ്പതിലധികം ബിഷപ്പുമാരും മൂവായിരത്തി അഞ്ഞൂറിലധികം വരുന്ന പ്രതിനിധികളും മൂന്ന് ദിവസങ്ങളിലായി നടന്ന കൺവൻഷനിൽ പങ്കെടുത്തു.