സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്കും ആർഎസ്എസിനും വളരാൻ കഴിയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭയപ്പെടുത്തി കീഴ്‍പ്പെടുത്താൻ നിന്നു കൊടുക്കുന്ന പാർട്ടിയല്ല സിപിഎം. കോൺഗ്രസിന്റെ പരാജയമാണ് മറ്റു സംസ്ഥാനങ്ങളിൽ ആർഎസ്എസിനെ വളർത്തിയത്. വർഗീയതയ്ക്കെതിരെ ഏതു കക്ഷിയുമായും സിപിഎം യോജിക്കും എന്നാൽ, നയപരമായ ഐക്യമില്ലാത്തവരുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാൽ ബിഹാറിൽ സംഭവിച്ചതാകും അന്തിമ ഫലമെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ നടത്തുന്ന മാർച്ചിനു കൊഴുപ്പു കൂട്ടാനാണ് ഡൽഹിയിൽ എകെജി ഭവനു മുന്നിൽ ബിജെപി സമരം നടത്തുന്നത്. ജനാധിപത്യ പാർട്ടിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിമാർ നേതൃത്വം നൽകുന്ന ഈ സമരം തികഞ്ഞ ഫാഷിസമാണ്. മുൻപ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള സമരമാണിത്. ബിജെപിയുടെ ഫാഷിസത്തിനെതിരെ പ്രതിഷേധിക്കാൻ ഒൻപതിന് മലപ്പുറം ഒഴികെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വൈകുന്നേരം നാലിനു സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.